real-estate

കൊച്ചി: കേന്ദ്ര റിയൽ എസ്‌റ്രേറ്ര് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ് ആക്‌ട് (റെറ) പ്രകാരം സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള റിയൽ എസ്‌റ്റേറ്ര് നിയന്ത്രണ അതോറിറ്റി പ്രവർത്തനം തുടങ്ങി. പുതിയ റിയൽ എസ്‌റ്റേറ്ര് സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ, പദ്ധതികൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള പരാതികൾ തീർപ്പാക്കൽ എന്നിവയാണ് ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന അതോറിറ്റിയുടെ ചുമതല.

മുൻ റെവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് ചെയർമാൻ. പ്രീത പി. മേനോൻ ആണ് ഒരംഗം. മൂന്നാം അംഗത്തെ തിരഞ്ഞെടുക്കാനുള്ള നോട്ടിഫിക്കേഷൻ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതോറിറ്റിയുടെ പ്രവ‌ർത്തനങ്ങളെ കുറിച്ച് റിയൽ എസ്‌റ്റേറ്റ് പ്രമോട്ടർമാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കാനുള്ള പരിപാടികൾ ഉടൻ സംഘടിപ്പിക്കുമെന്ന് പി.എച്ച്. കുര്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതികളുടെ രജിസ്‌ട്രേഷനായും ഉപഭോക്തൃ പരാതികൾ സ്വീകരിക്കാനും ഓൺലൈൻ പോർട്ടൽ വൈകാതെ സജ്ജമാക്കും. അതുവരെ നടപടിക്രമങ്ങൾ പേപ്പർ‌ മുഖേനയായിരിക്കും. റിയൽ എസ്‌റ്റേറ്ര് ഏജന്റുമാരും രജിസ്‌റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രീത മേനോനും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

രജിസ്‌ട്രേഷനും ഫീസും

നിർമ്മാണത്തിലുള്ളതും ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയിൽ രജിസ്‌റ്റർ ചെയ്യണം. പ്ളോട്ടിന് ചതുരശ്ര മീറ്ററിന് പത്തു രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. നിർമ്മാണത്തിലുള്ളവയ്ക്ക് 25 രൂപ. പുതിയ പദ്ധതിക്ക് 50 രൂപ. പുതിയ വാണിജ്യാധിഷ്ഠിത പദ്ധതിക്ക് 100 രൂപ. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം രജിസ്‌ട്രേഷൻ നൽകും. സമയപരിധിക്ക് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ, രജിസ്‌ട്രേഷൻ ലഭിച്ചതായി കണക്കാക്കാം.

പിഴയും ജയിലും

രജിസ്‌റ്റർ ചെയ്യാത്ത പദ്ധതികൾ പരസ്യം ചെയ്യാനോ വില്ക്കാനോ പറ്റില്ല. ചട്ടം ലംഘിച്ചാൽ പദ്ധതിയുടെ 10 ശതമാനം വരെ തുക പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും.

എന്താണ് നേട്ടം?

ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും ഒരുപോലെ നേട്ടമായിരിക്കും അതോറിറ്റിയുടെ പൂർണവും ലളിതവും സുതാര്യവുമായ ഓൺലൈൻ പോർട്ടൽ സേവനം. ഉപഭോക്താക്കൾക്ക് പദ്ധതികൾ സംബന്ധിച്ച പൂർണ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. നിർമ്മാണക്കമ്പനി, മുൻകാല പ്രവർത്തനം, കേസുകൾ, പദ്ധതി വില, നിർമ്മാണ നിലവാരം, പദ്ധതിക്ക് ലഭിച്ച വിവിധ അനുമതികൾ തുടങ്ങിയവ പോർട്ടലിലുണ്ടാകും.

പരാതികൾ

അതോറിറ്റിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ആയിരം രൂപയുടെ ഡി.ഡി സഹിതമാണ് പരാതി നൽകേണ്ടത്. പരാതി സമർപ്പിക്കാനുള്ള ഫോറം നിലവിൽ rera.kerala.gov.in എന്ന സൈറ്രിൽ ലഭിക്കും. നഷ്‌ടപരിഹാരം തേടിയുള്ളവ, നിർമ്മാണത്തെ കുറിച്ചുള്ളവ, വൈകുന്ന ‌ഡെലിവറി തുടങ്ങിയ പരാതികൾ സമർപ്പിക്കാം.