കൊച്ചി: ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്രനേതൃത്വം ഇടപെടുന്നു. കെ. സുരന്ദ്രൻ, എം.ടി. രമേശ്, കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പം പാർട്ടിക്ക് പുറത്തുനിന്നുള്ള ആർ.എസ്.എസ് നേതാക്കളുടെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ ആയതിനെത്തുടർന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്. അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തിൽ സംസ്ഥാന നേതാക്കളുടെ ഇടയിൽ വിഭാഗീയത രൂക്ഷമാണ്.
കെ.സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്നാണ് ആവശ്യമാണ് മുരളീധര പക്ഷത്തിനുള്ളത്. അതേസമയം എം.ടി രമേശ് അല്ലെങ്കിൽ എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. അതിനിടെ കുമ്മനത്തിനെ തിരിച്ചെത്തിക്കണമെന്ന ആഗ്രഹം ആർ.എസ്.എസിലെ ഒരുവിഭാഗത്തിനുണ്ട്. എന്നാൽ കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ശോഭാ സുരേന്ദ്രനും സാദ്ധ്യത കൽപിക്കുന്നുണ്ട്.
സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഞായറാഴ്ച യോഗം വിളിച്ചിട്ടുണ്ട്. അദ്ധ്യക്ഷൻ പാർട്ടിക്ക് പുറത്ത് നിന്ന് വേണമെന്ന ആവശ്യം ഉയർന്നാൽ ആർ.എസ്.എസ് നേതാക്കളെ പരിഗണിക്കും. ആർ.എസ്.എസ് നേതാവ് എ. ജയകുമാർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ ഇതിൽ അന്തിമതീരുമാനമായിട്ടില്ല.
ഗ്രൂപ്പുകൾക്കു പുറമെ സംസ്ഥാന നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടാൻ ജി.വി.എൽ. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ആഴ്ച ആദ്യം കേരളത്തിലെത്തും.