unnao

ന്യൂഡൽഹി: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉന്നാവ് പെൺകുട്ടി മരിച്ചു. രാത്രി 11.40ന് സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം.. രാത്രി 11.10ന് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതായി മെഡിക്കൽ ബോർഡ് തലവൻ അറിയിച്ചു. 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു 23കാരിയായ യുവതി

വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ ഹെലികോപ്‌ടറിൽ ഡൽഹിയിൽ എത്തിച്ചത്. പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ ശിവം, ശുഭം ത്രിവേദി, ഹരിശങ്കർ ത്രിവേദി, രാംകിഷോർ ത്രിവേദി, ഉമേഷ് വാജ്‌പേയ് എന്നിവർ അറസ്‌റ്റിലായിട്ടുണ്ട്. ഇവരിൽ ശിവവും ശുഭം ത്രിവേദിയും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളാണ്.

കഴിഞ്ഞ ജനുവരിയിലുണ്ടായ പീഡന കേസിൽ റായ്ബറേലിയിലെ കോടതിയിലേക്ക് പോകും വഴിയാണ് ഉന്നാവിനടുത്തുള്ള ഗ്രാമത്തിൽ വച്ച് വ്യാഴാഴ്‌ച പുലർച്ചെ അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. തീ കത്തിപ്പടർന്ന ശരീരവുമായി പെൺകുട്ടി ഓടുന്നത് കണ്ടവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്‌നൗ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.

ആക്രമിച്ചവരുടെ പേരുകൾ പെൺകുട്ടി മജിസ്ട്രേട്ടിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. സംഭവം അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.