ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി പിന്‍വലിക്കുന്നതായി ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ. ഇതുസംബന്ധിച്ച് വിനയ് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി. തന്റെ പേരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ നല്‍കിയതോ ഒപ്പുവച്ചതോ അല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വിനയ് ശര്‍മയുടെ അപേക്ഷയില്‍ പറയുന്നത്.
ആഭ്യന്തര വകുപ്പിന്റെ ദയാഹര്‍ജിയില്‍ താന്‍ ഒപ്പുവെച്ചിട്ടില്ല. താന്‍ ഹര്‍ജി നല്‍കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതിയില്‍ ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയ്ക്ക് വരുന്നത്.
2012 ഡിസംബറിലാണ് രാജ്യത്തെ പിടിച്ചുലച്ച സംഭവം. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിനയ് ശര്‍മ്മയും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ക്രൂരപീഡനത്തിന് വിധേയയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കേസില്‍ വിനയ് ശര്‍മ്മ അടക്കം നാലു പ്രതികള്‍ക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ വിനയ് ശര്‍മ്മ മാത്രമാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്.