child-

തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ വിശപ്പകറ്റാൻ കുട്ടികൾ മണ്ണ് തിന്നെന്ന വിവാദത്തിൽ മുൻനിലപാടിൽ നിന്ന് മാറി ശിശുക്ഷേമ സമിതിയുടെ വിശദീകരണം. ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടികൾ മണ്ണ് തിന്നിട്ടില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‍.പി.ദീപക് പറഞ്ഞു. ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്റെ കണ്ടെത്തലുകളാണ് ശരിയെന്നും ഏറ്റുമുട്ടലിന് ഇല്ലെന്നും ദീപക് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു.

ബാലവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിശളുക്ഷേമ സമിതി വാർത്താക്കുറിപ്പിറക്കിയത്.

കൈതമുക്കിലെ കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിലായിരുന്നു ശിശുക്ഷേമ സമിതി. എന്നാൽ കുട്ടികൾ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നുമായിരുന്നു ബാലാവകാശ കമ്മീഷന്‍റെ വാദം. കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി തെറ്റായ മൊഴിയുണ്ടാക്കിയെന്നും ബാലാവകാശ കമ്മീഷൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.