ലോകം ഇമയടയ്ക്കാതെ വീക്ഷിച്ച ഒരു സംഭവത്തിന് ദൃശ്യാവിഷ്‌കാരം നൽകുന്നതിന്റെ വെല്ലുവിളി 'ദി കേവി'ന്റെ ചിത്രീകരണത്തിലുടനീളം ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ടോം വാലർ പറഞ്ഞു. മേളയിൽ ലോകസിനിമ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള 'ദി കേവി'ന്റെ പ്രദർശനത്തോടനുബന്ധിച്ച് തിരുവന്തപുരത്ത് എത്തിയതായിരുന്നു വാലർ.
യഥാർത്ഥ സംഭവം ആവിഷ്‌കരിക്കുന്നതിലെ വെല്ലുവിളി എത്രത്തോളമുണ്ടായിരുന്നു?
രക്ഷാപ്രവർത്തനം സ്വാഭാവികമായി ചിത്രീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. യഥാർത്ഥ സംഭവത്തിന്റെ ഓരോ ഘട്ടവും പുരോഗതിയും ലോകം ശ്രദ്ധിച്ചതാണ്. ആയിരത്തിലേറെ രക്ഷാപ്രവർത്തകരും വിവിധ രാജ്യങ്ങളും ഏജൻസികളും ഉൾപ്പെട്ട സംഭവമാണ്. പല സീനുകളും ഷൂട്ട് ചെയ്തത് തായ്ലാന്റിലെ മറ്റ് പല ഗുഹകളിൽവച്ചാണ്.
തിരക്കഥ രൂപപ്പെടുത്തൽ എളുപ്പമായിരുന്നോ?
സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നതിലെ സാദ്ധ്യതകൾ ഉപയോഗിച്ചതല്ലാതെ യാതൊന്നും പുതുതായി കൂട്ടിച്ചേർത്തിട്ടില്ല. രക്ഷാപ്രവർത്തനം കഴിഞ്ഞ ഉടൻ തന്നെ ഇത് സിനിമയാക്കാൻ പലരും മുന്നോട്ടുവന്നിരുന്നു. ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി അവകാശം സ്വന്തമാക്കിയപ്പോൾതന്നെ കൃതൃമമായി യാതൊന്നും തിരക്കഥയിൽ ഉൾപ്പെടുത്തേണ്ട എന്നു തീരുമാനിച്ചിരുന്നു. കത്രീന ഗ്രോസും ഡോൺ ലിൻഡറും ഇതനുസരിച്ചാണ് എനിക്കൊപ്പം എഴുത്തുജോലികൾ പൂർത്തിയാക്കിയത്. രണ്ടു മാസമാണ് തിരക്കഥയ്ക്കായി ചെലവിട്ടത്.
അഭിനേതാക്കൾ പലരും തായ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ തന്നെയാണ്?
അങ്ങനെ സംഭവിച്ചത് ഏറ്റവും നന്നായി എന്നാണ് തോന്നുന്നത്. ഒരുപക്ഷേ യഥാർത്ഥ അഭിനേതാക്കൾക്ക് ഇത്രയും സ്വാഭാവികമായി രക്ഷാപ്രവർത്തനരംഗങ്ങളിൽ അഭിനയിക്കാനായേക്കില്ല. ഡൈവർമാരും സൈനികരുമടക്കമുള്ള രക്ഷാപ്രവർത്തകർ ഒരിക്കൽകൂടി ആ സംഭവം സൃഷ്ടിച്ചതായി തോന്നി.
അംഗീകാരങ്ങൾക്കൊപ്പം വിമർശനമുണ്ടായി?
ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വിമർശനങ്ങളാണത്. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തിയില്ലെന്നും ചില വിഭാഗങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവെന്നുമായിരുന്നു വിമർശനം. ഒരു വെബ്സീരിസായി പ്ലാൻ ചെയ്‌തെങ്കിൽ എല്ലാം ഉൾപ്പെടുത്താമായിരുന്നു. ഇത് 104 മിനിറ്റുള്ള സിനിമയല്ലേ, പരിമിതിയുണ്ട്.