mani
മണി

കൽപ്പറ്റ: ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവ്. പ്രേക്ഷകലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ 'ഉടലാഴം' എന്ന സിനിമയിലെ നായകൻ. പുതിയ നാലു സിനിമയ്ക്ക് ഓഫറുമുണ്ട്. പതിറ്റാണ്ടായി ശ്രമം തുടരുമ്പോഴും നടൻ മണിക്ക് ഇനിയും കിട്ടാത്തതായി ഒന്നുണ്ട്. റേഷൻ കാർഡ്!.

പത്തു വർഷത്തിനിടെ 20 തവണയിലേറെയെങ്കിലും റേഷൻ കാർഡിന് അപേക്ഷ നൽകിയിട്ടുണ്ടാവുമെന്ന് ബത്തേരി ചെതലയം പൂവഞ്ചി കോളനിയിൽ താമസിക്കുന്ന മണി പറയുന്നു. എനിക്കു മാത്രമല്ല, കോളനിയിലെ പത്തോളം കുടുംബങ്ങൾക്കും റേഷൻ കാർഡില്ല. കാർഡ് നിഷേധിക്കുന്നതിനു കാരണം ആർക്കും അറിയില്ല. റോഡും വീടുമായതു കൊണ്ട് കാര്യമില്ലല്ലോ... കാർഡില്ലാത്തതുകൊണ്ട്. വലിയ വില നൽകി ടൗണിൽ നിന്നാണ് അരി വാങ്ങുന്നത്.

'ഉടലാഴം' ഹിറ്റായി ഓടുന്നതിനിടെ സിനിമാവിശേഷങ്ങളറിയാൻ കോളനിയിൽ എത്തിയവരോടാണ് മണി റേഷൻ കാർഡിന്റെ കാര്യത്തിലുള്ള ദുരനുഭവം പങ്കുവച്ചത്. ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചായിരുന്നു മണിയുടെ അരങ്ങേറ്റം. ആ സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു. പിന്നീട് സിനിമയുമായി ബന്ധമുണ്ടായിരുന്നില്ല. കർണാടകയിലെ ഇഞ്ചിപ്പാടത്തെ കൂലിപ്പണിയ്ക്കിടയിൽ നിന്നാണ് 'ഉടലാഴ'ത്തിലെ നായകനായുള്ള രണ്ടാംവരവ്. രാജു- നഞ്ചി ദമ്പതികളുടെ മകനാണ് മണി. ഭാര്യ: പവിഴം. മക്കൾ: മനീഷ, അനഘ, മീനുക്കുട്ടി.