ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ അദൃശ്യമായ വിഭാഗീയതയ്ക്കാണ് ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ ത്രികക്ഷി സർക്കാർ അംഗമായ ശിവസേന. ദേശീയ പൗരത്വ നിയമ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപായിട്ടായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ പാർട്ടി ഈ പരാമർശം നടത്തിയത്. നിയമവിരുദ്ധമായി അനധികൃത കുടിയേറ്റക്കാരായ ഹിന്ദുക്കളെ രാജ്യത്തെ പൗരന്മാരായി സ്വീകരിക്കുന്നത് ഇന്ത്യയിൽ മതയുദ്ധത്തിന് തുടക്കം കുറിയ്ക്കുമെന്നും പത്രത്തിലെ മുഖപ്രസംഗത്തിൽ ശിവസേന പറയുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഉപയോഗിക്കുന്നതെന്നും ശിവസേന പറയുന്നു.
അതേസമയം അമിത് ഷാ ദേശീയ പൗരത്വ ബിൽ ഇന്നുച്ചയ്ക്ക് ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. മൂന്നരയ്ക്ക് ശേഷമാണ് പൗരത്വ നിയമഭേദഗതി ബില്ലിൽ ചർച്ച ആരംഭിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ മേശപ്പുറത്ത് വെച്ചത്. 293പേർ ബിൽ അവതരണത്തെ അനുകൂലിച്ചും 82 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിന്റെ സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
0.001 ശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ല ബിൽ എന്ന് അരോപണത്തിന് അമിത് ഷാ മറുപടി നൽകി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകാമെന്നും, ആരും ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ മതേതരഘടനക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കൂടാതെ മുസ്ലീം ലീഗ് എം.പി. പി.കെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം.പി. സൗഗത റോയ്, അസറുദ്ദീന്‍ ഒവൈസി തുടങ്ങിയവരും ബില്ലിനെ എതിർത്ത് സംസാരിച്ചു.