vanchiyur

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ജോലി തടസപ്പെടുത്തുകയും പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വഞ്ചിയൂർ ബാർ അസോസിയേഷൻ മാപ്പുപറഞ്ഞു. മജിസ്ട്രേട്ട് ദീപമോഹനെ പൂട്ടിയിടാൻ ശ്രമിച്ച സംഭത്തിലാണ് ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞ് സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത്. മജിസ്ട്രേട്ട് ദീപമോഹനെ ഫോണിൽ വിളിച്ചും ഖേദം പ്രകടിപ്പിച്ചു . മജിസ്ട്രേട്ടിന്റെ പരാതിയിൽ പൊലീസ് ജാമ്യമില്ലാക്കേസെടുത്തതോടെയാണ് മാപ്പ് പറച്ചിൽ.

സംഭവത്തിൽ 12 അഭിഭാഷകർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് കേസെടുത്തത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ പരാതിയിൽ ബാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കെതിരെയാണു കേസ്. മജിസ്ട്രേട്ടിനെ തടഞ്ഞു, ജോലി തടസപ്പെടുത്തി, കോടതിയിലും ചേംബറിലും പ്രതിഷേധിച്ചു എന്നിവയാണു കുറ്റങ്ങൾ.

അഭിഭാഷകർ നടത്തിയ അതിരുവിട്ട പ്രതിഷേധത്തെക്കുറിച്ച് ദീപ മോഹനൻ അന്നുതന്നെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനു (സി.ജെ.എം) റിപ്പോർട്ട് നൽകിയിരുന്നു. സി.ജെ.എമ്മിന്റെ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

2015 ലെ വാഹനാപകടക്കേസ് പ്രതിക്കു ജാമ്യം റദ്ദാക്കിയതിനെതുടർന്നാണ് അഭിഭാഷകർ പ്രതിഷേധിക്കുകയും കോടതി മുറിയും മജിസ്ട്രേട്ടിന്റെ ചേംബറും പൂട്ടാൻ ശ്രമിക്കുകയും ചെയ്തത്.