
കൊച്ചി: കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എറണാകുളം പ്രസ് ക്ലബിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെറ്റായ ആളുകൾ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്'. ജീർണത സഭയെയും ബാധിച്ചിരിക്കുന്നുവെന്നും ബെന്യാമിൻ കൂട്ടിച്ചേര്‍ത്തു.
സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും മഠത്തിൽകഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റർ ലൂസി കളപ്പുര പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
പുസ്തകത്തിന്‍റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എ.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചത്.