citizenship-bill

ന്യൂഡൽഹി: അർദ്ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 311 പേർ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 80 പേർ എതിർത്ത് വോട്ടു രേഖപ്പെടുത്തി. ഏഴു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബില്ലിൻമേലുള്ള ചർച്ചയ്ക്കു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീൻ ഒവൈസി, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, കെ. സുധാകരൻ, ഹൈബി ഈഡൻ, എ.എം. ആരിഫ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ ലോക്സഭ ശബ്ദവോട്ടോടെ തള്ളി. ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ നിയമ ഭേദഗതി ബിൽ പാസായതിൽ സന്തുഷ്ടനെന്ന് ട്വിറ്ററിൽ പ്രതികരിച്ചു. 'ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബിൽ' .എന്നായിരുന്നു അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിച്ചത്. ബില്ല് രാജ്യ താത്പര്യം ഉറപ്പാക്കുന്നതെന്ന് ശിവസേന പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗും സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി.രാജ്യസഭയിൽ ബുധനാഴ്ച ബില്ലിൽ ചർച്ച നടക്കും പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനങ്ങളെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള വിവാദ പൗരത്വ ഭേദഗതി ബില്ലാണിത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആർ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു. തങ്ങൾ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വർഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമനിർമാണമാണിതെന്നും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ല് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യൻ പൗരത്വം നൽകുന്നതിൽ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ ,ബില്ലിൽ മുസ്‌ലീങ്ങളെന്ന പരാമർശം പോലുമില്ലെന്ന് അമിത് ഷാ മറുപടി നൽകി. ശ്രീലങ്കൻ തമിഴ് വംശജരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങൾ തുടക്കത്തിൽ തന്നെ സഭയിൽ നിന്നിറങ്ങിപ്പോയി.

രാവിലെ ബില്ലിനെതിരെ മുസ്‌ലിംലീഗ് എം.പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷ്, എ.എം ആരിഫ്, എൻ.കെ പ്രമേചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ബില്ലിൽ ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് നൽകി. നോട്ടീസിൽ എതിർക്കുന്നതിന്റെ കാരണം വ്യക്തമാക്കാത്തതിനാൽ ആരിഫിന് സംസാരിക്കാൻ അനുമതി ലഭിച്ചില്ല.

മുസ്ലിങ്ങൾ അഭയാർത്ഥികളായി

വരുന്നില്ല. : അമിത് ഷാ

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വമെന്നും , ഈ രാജ്യങ്ങളിൽ നിന്ന് മുസ്ലിങ്ങൾക്ക് ഇത്തരത്തിൽ അഭയാർത്ഥികളാകേണ്ടി വരുന്നില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അഭയാർത്ഥികൾക്ക് സ്വാഗതം. നുഴഞ്ഞു കയറ്റക്കാർക്ക് അനുമതിയില്ല. തുല്യതയുടെ പേരിലാണ് ബില്ലിനെ എതിർക്കുന്നതെങ്കിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉൾപ്പടെ പ്രത്യേക ക്വാട്ട ലഭിക്കുന്നത് എങ്ങനെയാണെന്ന് അമിത് ഷാ ചോദിച്ചു.

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണം. മതാടിസ്ഥാനത്തിലാണ് ഒരാളുടെ പൗരത്വം തീരുമാനിക്കുന്നതെങ്കിൽ അത് പാകിസ്ഥാന്റെ ആശയമാണ്.

-ശശിതരൂർ

മുസ്‌ലിങ്ങളെ ഒഴിവാക്കിയത് വിവേചനപരം. ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും മറ്റെല്ലാ സമുദായങ്ങളെയും പരാമർശിക്കുകയും ചെയ്തതിലൂടെ സർക്കാരിൻറ ഉദ്ദേശ്യം വ്യക്തം -

പി.കെ കുഞ്ഞാലിക്കുട്ടി