ന്യൂഡൽഹി : അർദ്ധരാത്രി വരെ നീണ്ട ചർച്ചകൾക്കും വാദ പ്രതിപാദങ്ങൾക്കുമൊടുവിൽ ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഏഴു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 311 പേർ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 80 പേർ എതിർത്ത് വോട്ടു രേഖപ്പെടുത്തി. ബിൽ ലോക്സഭ കടന്നതോടെ രാജ്യസഭയിൽ ബുധനാഴ്ച ബില്ലിൽമേൽ ചർച്ച നടക്കും. ലോക്സഭയിൽ ബിൽ അവതരിപ്പിക്കവേ ബില്ലിൻമേൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയാണ് അമിത്ഷാ സംസാരിച്ചത്.
മ്യാൻമാറിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രോഹിഗ്യൻ മുസ്ളീമുകൾക്ക് ഒരിക്കലും ഇന്ത്യയുടെ പൗരത്വം നൽകില്ലെന്ന് ഉറപ്പാക്കുന്നതായിരുന്നു സർക്കാരിന്റെ ബില്ലവതരണം. രോഹിഗ്യൻ മുസ്ളീമുൾ മ്യാൻമാറിൽ നിന്നും ബംഗ്ലാദേശിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നതെന്നും ബില്ലവതരണത്തിനിടെ അമിത്ഷാ വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ മൂന്ന് അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനങ്ങളെ തുടർന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കുടിയേറിയ ആറ് വർഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിനുള്ള ന്യായമായി സർക്കാർ അവകാശപ്പെടുന്നത് മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വമെന്നും , ഈ രാജ്യങ്ങളിൽ നിന്ന് മുസ്ലിങ്ങൾക്ക് ഇത്തരത്തിൽ അഭയാർത്ഥികളാകേണ്ടി വരുന്നില്ലെന്നുമാണ്.
ലോക്സഭയിൽ ബിൽ അവതരിപ്പിക്കവേ അമിത് ഷായും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. തങ്ങൾ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വർഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 82നെതിരെ 293 വോട്ടുകൾക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആർ കോൺഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമനിർമാണമാണിതെന്നും മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ല് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യൻ പൗരത്വം നൽകുന്നതിൽ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോൾ ,ബില്ലിൽ മുസ്ലീങ്ങളെന്ന പരാമർശം പോലുമില്ലെന്ന് അമിത് ഷാ മറുപടി നൽകി. ശ്രീലങ്കൻ തമിഴ് വംശജരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങൾ തുടക്കത്തിൽ തന്നെ സഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.