ന്യൂഡൽഹി: ശബരിമല ദർശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുടെ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ കേരളാ പോലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സർക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് രഹ്‌ന ഫാത്തിമ നൽകിയ ഹർജിയിലെ ആവശ്യം. രഹ്‌ന ഫാത്തിമയെക്കൂടാതെ ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി ഹർജി നൽകിയിരുന്നു.
രഹ്ന ഫാത്തിമയുടെ ഹർജി പരിഗണിക്കുന്പോൾ തന്നെ ബിന്ദു അമ്മിണിയുടെ ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ ബിന്ദു അമ്മിണിയുടെ ഹർജി ഇല്ല.
കഴിഞ്ഞ മണ്ഡലകാലത്ത് രഹ്‌ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തു.