ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റയുടൻ ആരംഭിച്ച അമേരിക്ക ചൈന വാണിജ്യയുദ്ധം അതിന്റെ പരകോടിയിലെത്തി നിൽക്കുകയാണിപ്പോൾ. ഇരു രാജ്യങ്ങളും പരസ്പരം ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തി ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളിയുയർത്തിയപ്പോൾ പെട്ടത് ചൈനയിൽ വ്യവസായ യൂണിറ്റുകൾ ആരംഭിച്ച അമേരിക്കയിലേതടക്കമുള്ള വ്യവസായികളാണ്. ഇതോടെ ചൈനയിൽ നിന്നും തങ്ങളുടെ ഫാക്ടറി മറ്റു രാജ്യങ്ങളിലേക്ക് പിഴുതുമാറ്റുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഏറെ കമ്പനികളും ഏഷ്യൻ രാജ്യങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്. സംരഭകരെ സ്വീകരിച്ചു കൊണ്ട് വിയറ്റ്നാം അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.
ഈ വഴിയേ സഞ്ചരിക്കാനൊരുങ്ങുകയാണ് ഇന്ത്യയും. ആദ്യ ഘട്ടമെന്ന നിലയിൽ രാജ്യത്തിൽ നിക്ഷേപത്തിനെത്തുന്ന സംരംഭകർക്ക് ഫാക്ടറി തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങളായ ഭൂമി,വൈദ്യുതി, വെള്ളം തുടങ്ങിയവ അതിവേഗത്തിൽ നൽകുവാനാണ് സർക്കാർ നീക്കം. ഇതിനായുള്ള നൂലാമാലകൾ ഒഴിവാക്കി ഏകജാലക വ്യവസ്ഥ നടപ്പിലാക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് വ്യവസായ പ്രോത്സാഹന മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ അഞ്ച് ട്രില്ല്യൻ ഡോളർ ആഭ്യന്തര ഉൽപാദനമുള്ള രാജ്യമായി ഇന്ത്യയെ 2025 ഓടെ ഉയർത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവിച്ചിരുന്നു. ഈ ലക്ഷ്യം നേടണമെങ്കിൽ കൂടുതൽ വിദേശ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടത് ആവശ്യമാണ്.
വരുന്നത് വമ്പൻമാർ, തൊഴിൽ സാദ്ധ്യതയും വർദ്ധിക്കും
അമേരിക്ക ചൈന വാണിജ്യ യുദ്ധം കനക്കവേ ചൈനയിൽ പ്രവർത്തിക്കുന്ന 324 കമ്പനികൾ തങ്ങളുടെ പ്രവർത്തന മണ്ഡലം മറ്റുരാജ്യങ്ങളിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഇന്ത്യയെ പരിഗണിക്കുന്ന കമ്പനികളിൽ ഇലക്ട്രിക് വാഹനലോകത്തെ ഭീമൻമാരായ ടെസ്‌ലയും ബ്രിട്ടിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക്‌സോസ്മിത് ക്ലൈനുമുൾപ്പെടുന്നു. ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിച്ചാൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്കും ഇവിടെയുള്ള വിപണിയിൽ വിറ്റഴിക്കാനാവും എന്നതും ഒരു മേന്മയാണ്. കോർപറേറ്റ് ടാക്സ് അടുത്തിടെ ഇന്ത്യ കുറച്ചതും വിദേശ വ്യവസായ ഭീമൻമാരെ ആകർഷിക്കുവാനാണ്.