akshay-singh

ന്യൂഡൽഹി: നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി. വിചിത്രവാദയുമർത്തിയാണ് പ്രതി കോടതിയെ സമീപിച്ചത്. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ഹർജി. മറ്റു രാജ്യങ്ങളിൽവധ ശിക്ഷ നിയമത്തിൽ നിന്ന് ഒഴിവാക്കി. ഡൽഹിയിൽ വായുവും വെള്ളവും മലിനമാണ്. ഈ സാഹചര്യം തന്നെ ആയുസ് കുറയ്ക്കുന്നുണ്ട്. പിന്നെ എന്തിന് തൂക്കിക്കൊല്ലണമെന്നാണ് അക്ഷയകുമാർ സിങ് ഹർജിയിൽ ചോദിക്കുന്നത്.

പ്രായം കുറഞ്ഞുവരുമ്പോൾ എന്തിനാണ് വധശിക്ഷ. ആയിരം കൊല്ലത്തോളം ആളുകൾ ജീവിച്ചിരുന്നതായാണ് നമ്മുടെ പുരാണത്തിലും ഉപനിഷത്തുകളിലും പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ കലിയുഗത്തിൽ ജീവിത കാലയളവ് 50– 60 വർഷത്തേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു വ്യക്തി ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, അവൻ ഒരു മൃതദേഹത്തേപ്പോലെ തന്നെയാകുന്നു- ഹർജിയിൽ പറയുന്നു.

മാത്രമല്ല 'അവശരുടെയും ദരിദ്രരുടെയും മുഖങ്ങൾ നിങ്ങൾ ഒാർക്കുക' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളും ഹർജിയിൽ പരാമർശിക്കുന്നു. 2017 ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികൾ നല്‍കിയ ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 2012 ഡിസംബർ 16 ന് രാത്രിയാണ് ഓടുന്ന ബസിൽ അക്ഷയ് കുമാറടക്കം ആറു പേർ ചേർന്ന് മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എതിർക്കാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് കമ്പികൊണ്ട് അതിക്രൂരമായി ആക്രമിച്ച ശേഷം പെൺകുട്ടിയേയും സുഹൃത്തിനെയും റോഡിൽ തള്ളുകയായിരുന്നു. ഡിസംബർ 29തിന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ചാണ് നിർഭയ മരണത്തിന് കീഴടങ്ങിയത്..