മുംബയ്: രാജ്യത്ത് ഉള്ളിവില കുതിച്ചുയരാൻ തുടങ്ങിയതിനു പിന്നാലെ വിവിധയിടങ്ങളിൽ നിന്ന് ഉള്ളി മോഷണം പോയെന്ന വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മുംബയിലെ കടയിൽ നിന്ന് ഉള്ളി മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. 20,000 രൂപയുടെ ഉള്ളിയാണ് മോഷ്ടിച്ചത്. ഡോംഗ്രിയിലെ മാർക്കറ്റിൽ നിന്നാണ് ഇവർ ഉള്ളി മോഷ്ടിച്ചത്. ഡിസംബർ അഞ്ചിനും, ആറിനും രാത്രിയിലാണ് മോഷണം നടത്തിയത്. സംഭവത്തിൽ ഇന്ത്യൻ പീനൽ കോഡിലെ ഐ.പി.സി സെക്ഷൻ 379 പ്രകാരം മുംബയ് പൊലീസ് കേസെടുത്തു. 168 കിലോ ഉള്ളിയാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. അക്ബർ ഷെയ്ക്കിന്റെ സ്റ്റോളിൽ നിന്ന് 112 കിലോ ഉള്ളിയും ഇമ്രാൻ ഷെയ്ക്കിന്റെ സ്റ്റോളിൽ നിന്ന് 56 കിലോ ഉള്ളിയുമാണ് മോഷ്ടിച്ചത്.
തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം 50 കിലോ ഉള്ളിയുമായി കടന്ന് കളഞ്ഞിരുന്നു. ഗോരഖ്പൂരിലെ മാർക്കറ്റിൽ ഇന്നലെ ഉച്ഛയ്ക്ക് ശേഷമായിരുന്നു സംഭവം. ഹോട്ടലിലേക്ക് ഉള്ളികൊണ്ടുപോവുകയായിരുന്നു ഉന്തുവണ്ടിക്കാരനിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം ഉള്ളി മോഷ്ടിച്ചത്. ഫിറോസ് അഹ്മദ് റഈൻ എന്ന വ്യാപാരിയുടെ ഉള്ളിയാണ് മോഷണം പോയത്.
അതേസമയം, കേരളത്തിൽ ഉള്ളിവില 160 രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാൽ, ആന്ധ്രപ്രദേശിൽ ഉള്ളി വിൽക്കുന്നത് 25 രൂപ നിരക്കിലാണ്. ആന്ധ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പച്ചക്കറി മാർക്കറ്റുകളായ റിതു ബസാറുകൾ വഴിയാണ് കിലോയ്ക്ക് 25 രൂപ നിരക്കിൽ ഉള്ളി വിൽക്കുന്നത്. ഉള്ളിവില കുതിച്ചുയരുമ്പോഴും വില നിയന്ത്രിക്കാനുള്ള ഇടപെടൽ തുടരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.