ശബരിമല: സ്വാമി അയ്യപ്പന്റെ ദിവ്യപ്രസാദമായ അപ്പത്തേയും അരവണയേയും പമ്പയിലേക്ക് മലയിറക്കി. സന്നിധാനത്ത് എത്താതെ തന്നെ ഇനി ആർക്കും എത്രവേണമെങ്കിലും വാങ്ങാം. അയ്യപ്പന്റെ വരദാനം പോലെ കരുതുന്ന ഈ പ്രസാദത്തെ കച്ചവടവത്കരിച്ചതാകട്ടെ തിരുവിതാംകൂർ ദേവസ്വം ബോർഡും. പമ്പ ഗണപതി ക്ഷേത്രത്തോട് ചേർന്ന് മൂന്ന് കൗണ്ടറുകളാണ് വിൽപ്പനയ്ക്കായി തുറന്നത്. രണ്ട് കൗണ്ടറുകളിൽ പണം നൽകിയും ഒരു കൗണ്ടറിൽ കാർഡ് ഉപയോഗിച്ചും പ്രസാദം വാങ്ങാം. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ കൗണ്ടറുകൾ തുറക്കുമെന്ന് ശബരിമല എക്സി. ഓഫീസർ അറിയിച്ചു. ദിവ്യപ്രസാദത്തെ കച്ചവടവസ്തുവാക്കി മാറ്റാൻ ബോർഡിന് ഒരു കൂസലുമില്ലെന്നതാണ് ഇത് കാണിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
മലയിറങ്ങിയത് അമ്പതിനായിരം ടിൻ അരവണ കൂടുതൽ അപ്പവും അരവണയും വാങ്ങി മടങ്ങാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഭാരമില്ലാതെ മലയിറങ്ങാനാവുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടമെന്ന് ദേവസ്വം ബോർഡ് പറയുന്നു. കരുതൽ ശേഖരമായി അമ്പതിനായിരം ടിൻ അരവണയും അമ്പതിനായിരം പായ്ക്കറ്റ് അപ്പവും വിൽപ്പനയ്ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്ന അയ്യപ്പൻമാർക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലയ്ക്കാണ് പമ്പയിലും പ്രസാദം വിൽക്കുന്നത്. അപ്പം പായ്ക്കറ്റിന് 35 രൂപയും അരവണയ്ക്ക് 80 രൂപയുമാണ് വില. പത്ത് ടിൻ അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ. ഇത് എവിടത്തെ ആചാരം ഒരു ക്ഷേത്രത്തിലെ പ്രസാദം മറ്റൊരു ക്ഷേത്രത്തിൽ എത്തിച്ച് വിൽക്കുന്നത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ പന്തളം കൊട്ടാരവും തന്ത്രി സമാജവും വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. തീരുമാനമെടുക്കേണ്ടത് തന്ത്രി ശബരിമലയിൽ ക്ഷേത്ര തന്ത്രിയുമായി ആലോചിച്ച് വേണം ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ. അപ്പവും അരവണയും ഭഗവത് പ്രസാദമാണ്. അത് മറ്റൊരിടത്ത് കൊണ്ടുപോയി വിൽക്കുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം നിർവഹക സംഘം സെക്രട്ടറി പി.നാരായണ വർമ്മ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. ദേവസ്വം ബോർഡിന്റെ കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി നേരിടും ദേവസ്വം ബോർഡ് തീരുമാനത്തിന് പിന്നിൽ കച്ചവട താത്പര്യം മാത്രമാണുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. പമ്പാ ഗണപതി ക്ഷേത്രത്തിൽ അവൽ നിവേദ്യം, മോദകം ഉൾപ്പെടെയുള്ള പ്രധാന വഴിപാടുകൾ ഉണ്ടായിരിക്കെ ശബരിമല ക്ഷേത്രത്തിലെ വഴിപാടുകൾ ഇവിടെ എത്തിച്ച് വിതരണം ചെയ്യുന്നത് ശരിയല്ല. ഈ നിലയ്ക്ക് ശബരിമല പ്രസാദം നിലയ്ക്കലിലും ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലുമൊക്കെ എത്തിച്ച് വിതരണം ചെയ്യുന്ന സ്ഥിതിയിലേക്ക് മാറും. ബോർഡിന്റെ തീരുമാനത്തെ നിയമപരമായി നേരിടും. ആചാരപരമായി തെറ്റ് ശബരിമല പ്രസാദം പമ്പയിലെത്തിച്ച് വിതരണം ചെയ്യുന്നത് ആചാരപരമായി തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ഇപ്പോൾ പമ്പയിൽ നൽകുന്ന പ്രസാദം എന്തുകൊണ്ട് കർണാടകയിൽ കൊണ്ടുചെന്ന് വിതരണം ചെയ്തുകൂടായെന്ന് നാളെ ജനങ്ങൾ ചോദിക്കുന്ന സ്ഥിതിയുണ്ടാകും. സ്വാർത്ഥ താത്പര്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ വിശുദ്ധി ഇല്ലാതാക്കി മിൽമാ ബൂത്ത് ആരംഭിച്ച് കച്ചവടം നടത്തുന്നതുപോലെ അപ്പവും അരവണയും കൗണ്ടറിലൂടെ വിൽക്കുന്നത് പ്രസാദത്തിന്റെ വിശുദ്ധി ഇല്ലാതാക്കുമെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. പമ്പയിൽ മോദകം പൂജിക്കുന്നതിന് മുമ്പ് വിൽപ്പന നടത്തിയത് അന്ന് പ്രസിഡന്റായിരുന്ന താൻ എതിർക്കുകയും പൂജചെയ്ത് കൗണ്ടറിൽ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.