ആരാധകരും സിനിമാപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കം ലോകവ്യാപകമായി ഇന്ന് രണ്ടായിരത്തിൽ പരം സ്ക്രീനുകളിൽ റിലീസ് ചെയ്യും.
അമ്പതോളം രാജ്യങ്ങളിലാണ് മാമാങ്കം ഒരേ സമയം റിലീസ് ചെയ്യുന്നത്. മലയാള സിനിമയുടെ സർവകാല റെക്കാഡ് റിലീസാണിത്. നാല്പത്തിയൊന്ന് രാജ്യങ്ങളിൽ ഒരേ ദിവസം പ്രദർശനത്തിനെത്തിയ ലൂസിഫറിന്റെ റെക്കാഡാണ് മാമാങ്കം മറികടക്കുന്നത്.സൗദി അറേബ്യയും ഉക്രെയ്നും അങ്കോളയും ഉൾപ്പെടെ എട്ടോളം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും മാമാങ്കം സ്വന്തമാക്കുകയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മാമാങ്കം റിലീസ് ചെയ്യുന്നുണ്ട്.
തമിഴ്നാട്ടിലും ആന്ധ്രയിലും നൂറ്റിഅമ്പത് സ്റ്റേഷനുകളിലും കർണാടകയിൽ എഴുപത്തിയഞ്ച് സ്റ്റേഷനുകളിലും ഉത്തരേന്ത്യയിൽ ഇരുന്നൂറ് സ്റ്റേഷനുകളിലുമാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. ഗൾഫ് നാടുകളിലും ഏറ്റവുമധികം സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതി ഇനിമുതൽ മാമാങ്കത്തിന് സ്വന്തം.
കേരളത്തിൽ മാത്രം നാനൂറോളം സ്ക്രീനുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് ന്യൂ സ്ക്രീൻ 1, സ്ക്രീൻ 2, കൃപ സ്ക്രീൻ 1, ലെനിൻ സിനിമാസ്, ശ്രീപത്മനാഭ, കൈരളി, ദേവിപ്രിയ, ശ്രീവിശാഖ്, അജന്ത, കാർണിവൽ സിനിമാസ് (എം.ഒ.റ്റി), കാർണിവൽ സിനിമാസ് പാറ്റൂർ, ഏരീസ് പ്ളക്സ് എന്നീ തിയേറ്ററുകളിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നതിനാൽ കൈരളി, ശ്രീപത്മനാഭ, അജന്ത, കൃപ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതലായിരിക്കും മാമാങ്കം പ്രദർശിപ്പിക്കുക. ആദ്യ ദിവസം തിരുവനന്തപുരത്ത് മാത്രം അറുപതോളം പ്രദർശനങ്ങളുണ്ടായിരിക്കും. രാവിലെ പത്തിനാണ് ആദ്യ പ്രദർശനം.
പ്രിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രത്തെ വരവേല്ക്കാൻ എല്ലാ റിലീസ് സെന്ററുകളിലും മമ്മൂട്ടിയുടെ ആരാധകർ ഫ്ളാഷ് മോബും ഡി.ജെ.യും ബൈക്ക് റാലിയുമുൾപ്പെടെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച് എം. പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ ബഡ്ജറ്റ് 50 കോടി രൂപയാണ്.
തിരുനാവായ മണപ്പുറത്തെ നിലപാട് തറയിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറിയിരുന്ന മാമാങ്കം ഒരു മഹോത്സവം മാത്രമായിരുന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഒരു മഹാ പോരാട്ടം കൂടിയായിരുന്നു. ''പ്രേക്ഷകരുടെ അമിത പ്രതീക്ഷ ഞങ്ങൾക്ക് ബാദ്ധ്യതയല്ല. മാമാങ്കത്തിന്റെ റിസൾട്ടിനെക്കുറിച്ച് ഞങ്ങൾക്കെല്ലാം നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്."" എം. പത്മകുമാർ പറയുന്നു.ആക് ഷനും പാട്ടുകളുമെല്ലാമുണ്ടെങ്കിലും മാമാങ്കം ഒരു ഇമോഷണൽ ഡ്രാമയാണ്.''തിരിച്ച് വരില്ലെന്നറിഞ്ഞിട്ടും നാടിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ആണുങ്ങളുടെയും അവരെ കാത്തിരിക്കുന്ന പെണ്ണുങ്ങളുടെയും കഥ പറയുമ്പോൾ ഇമോഷന് തന്നെയല്ലേ പ്രാധാന്യം നൽകേണ്ടത്?"" എം. പത്മകുമാർ ചോദിക്കുന്നു.ഒരു വടക്കൻ വീരഗാഥയിൽ ഹരിഹരന്റെ സംവിധാന സഹായിയായിരുന്ന എം. പത്മകുമാർ മൂന്ന് പതിറ്റാണ്ടിന് ശേഷം അതേ സിനിമയിലെ നായകനെ നായകനാക്കി ഒരുക്കുന്ന സിനിമ. പഴശ്ശിരാജയ്ക്ക് ശേഷം പത്തുവർഷം കഴിഞ്ഞ് മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമയാണിത്.
മമ്മൂട്ടി മൂന്ന് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന മാമാങ്കത്തിൽ പ്രാചി ടെഹ്ലാൻ, കനിഹ, അനുസിതാര, ഇനിയ എന്നിവരാണ് നായികമാർ. ഉണ്ണിമുകുന്ദൻ, സിദ്ദിഖ്, തരുൺ വോറ, സുദീപ് നായർ, മാസ്റ്റർ അച്യുതൻ, മണിക്കുട്ടൻ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, കവിയൂർ പൊന്നമ്മ, വത്സലാ മേനോൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.
മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: എം. ജയചന്ദ്രൻ. സംഘട്ടനം : ശ്യാം കൗശൽ, ത്യാഗരാജൻ.