തിരുവനന്തപുരം:കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയിലും പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യംചെയ്യും. ഇത്തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത്തരമൊരു നിയമം കേരളത്തില്‍ നടപ്പാക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ പൗരനെന്ന നിലയിൽ ഏതു മതവിഭാഗത്തിൽപ്പെട്ടവർക്കും ജീവിക്കാൻ അവകാശമുണ്ട്. അത് എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ നയം. അതുതന്നെയാണ് സംസ്ഥാനസർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുക. സംസ്ഥാന സർക്കാരിന്റെ നിലപാട് അതിനുള്ള വേദികളിലൂടെ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതേതരത്വം തകർത്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സർക്കാര്‍ ശ്രമിക്കുന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാർത്ഥ്യമാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. ഹിറ്റ്ലർ ജർമനിയിലൊക്കെ പയറ്റിയ തന്ത്രമാണിത്. അതിന് അധികം ആയുസപണ്ടാകില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തെ അട്ടിമറിക്കാൻ കഴിയില്ല. ഈ നിയമം ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കില്ല എന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.