sabarimala

ന്യൂഡൽഹി: ശബരിമല ദർശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ ഉടൻ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് കാണിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവർ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല ദർശനത്തിന് സുരക്ഷ ഒരുക്കാൻ കേരളാ പോലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സർക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ നിർദേശിക്കണമെന്നുമാണ് രഹ്ന ഫാത്തിമ നൽകിയ ഹർജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശനം നടപ്പിലാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.

വിശാലബെഞ്ച് വരുന്നതു വരെ കാത്തിരിക്കണം. രാജ്യത്തെ നിലവിലെ അവസ്ഥ സ്ഫോടനാത്മകമാണ്. അതുകൊണ്ടു തന്നെ ഹർജികളിൽ ഉടൻ ഉത്തരവില്ലെന്ന് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനുവായി ബന്ധപ്പെട്ട വിശാലബെഞ്ചിന്റെ രൂപീകരണം വേഗത്തിലാക്കുമെന്നും ചീഫ് ജസ്‌റ്റിസ് സൂചിപ്പിച്ചു.

കഴിഞ്ഞ മണ്ഡലകാലത്ത് രഹ്ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചത് സംഘർഷമുണ്ടാക്കിയിരുന്നു. ഹെൽമറ്റ് ധരിപ്പിച്ച് സന്നിധാനത്ത് എത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നീട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.