ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല അടുത്ത മാസം അഞ്ച് വരെ അടച്ചു. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റർ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളും പൊലീസും രണ്ടു മണിക്കൂറോളം ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പരിക്കേറ്റു. സംഘർഷത്തിനിടെ മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ചിന് വന്ന വിദ്യാർത്ഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർത്ഥികൾ കല്ലെറിഞ്ഞതോടെ കാമ്പസിൽ കയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ക്യാമ്പസിൽ ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന് സമീപത്തെ പട്ടേൽചൗക്ക്, ജനപഥ് മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. ജാമിയയിൽ നിന്നു സുകേന്ദു വിഹാർ വരെയും മധുര റോഡിൽ നിന്നു സരായ് ജുലൈന വരെയുമുള്ള റോഡിലെ ഗതാഗതവും തടഞ്ഞു.