തൃശൂർ: നിലവിലെ ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നതൊന്നും പൗരത്വഭേദഗതി നിയമത്തിൽ ഇല്ലെന്നും ഇതേച്ചൊല്ലിയുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാദ്ധ്യമ പ്രവർത്തക ആദര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വഭേദഗതി നിയമത്തെ തുടർന്ന് അസാമിലുണ്ടായ പ്രക്ഷോഭത്തെ പർവതീകരിച്ചു കാണിക്കുകയാണ്. മറ്റു രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങൾ അഭയാർത്ഥികളായെത്തിയാൽ സംരക്ഷിക്കുകയെന്നതു മാത്രമാണ് പൗരത്വ നിയമത്തിന്റെ ലക്ഷ്യം. 2014ൽ പ്രതിപക്ഷ നേതാവായിരുന്ന മൻമോഹൻ സിംഗാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് സി.പി.എം സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടും കത്തയച്ചിട്ടുണ്ട്. പൗരത്വം നൽകുന്നതു സംബന്ധിച്ച് ചുമതല കേന്ദ്ര സർക്കാരിനാണെന്നും മുരളീധരൻ പറഞ്ഞു.
ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘശക്തികൾ തുടക്കം മുതൽ മുന്നോട്ടു വച്ച മുദ്രാവാക്യങ്ങളിൽ നിന്ന് യാതൊരു മാറ്റവും പൗരത്വബില്ലെന്ന ആശയത്തിനില്ലെന്ന് അദ്ധ്യക്ഷത വഹിച്ച ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു.
സമ്മേളന പരിപാടികൾ തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തനം തൊഴിൽ എന്നതിനപ്പുറം സമൂഹത്തിന്റെ ചാലകശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മന്ത്രി വി.എസ്. സുനിൽകുമാറും പ്രതിസന്ധികളെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് മാദ്ധ്യമങ്ങളുടെ കടമയെന്ന് മന്ത്രി സി. രവീന്ദ്രനാഥും പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അദ്ധ്യക്ഷനായിരുന്നു. മേയർ അജിത വിജയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി സി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.