nirbhaya

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ രാംസിംഗ് ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി ജയിലിലെ ലോ ഓഫീസറായ സുനിൽ ഗുപ്ത. താൻ എഴുതിയ പുസ്തകമായ 'ബ്ലാക്ക് വാറന്റ് - കൺഫെഷൻസ് ഒഫ് എ തിഹാർ ജയിലർ എന്ന പുസ്തകത്തിലാണ് ഗുപ്ത രാംസിംഗിന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പ്രകാശനം നടത്തിയ പുസ്തകം ഇപ്പോൾ സംസാരവിഷയമായിരിക്കുകയാണ്. നിർഭയ കേസ് താൻ ജോലി ചെയ്തിരുന്ന ജയിലിലെ ഐ.ജിയായ വിമൽ മെഹ്റയെ വല്ലാതെ തളർത്തിയിരുന്നതായും അതേച്ചൊല്ലി അദ്ദേഹം ഏറെ വിഷമിക്കുകയും ചെയ്തിരുന്നുവെന്ന് ഗുപ്ത തന്റെ പുസ്തകത്തിലൂടെ പറയുന്നു. കുറ്റവാളികളെ സുരക്ഷാ സെല്ലിലേക്ക് മാറ്റാനും വിമൽ മെഹ്റ സമ്മതിച്ചിരുന്നില്ലെന്നാണ് ഗുപ്ത പറയുന്നത്.

'അവരെ ആരെങ്കിലും കൊലപ്പെടുത്തിയാലോ' എന്ന് താൻ ചോദിച്ചപ്പോൾ, 'അവർ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങൾക്കെന്താണ്' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും സുനിൽ ഗുപ്‍ത തന്റെ പുസ്തകത്തിൽ പറയുന്നു. എന്തിനാണ് 'നിർഭയ'യെ ആക്രമിച്ചതെന്ന് താൻ രാംസിംഗിനോട് ചോദിച്ചപ്പോൾ തങ്ങൾ നന്നായി മദ്യപിച്ചിരുന്നുവെന്നും താമസിക്കുന്നത് നല്ല സ്ഥലത്തല്ലെന്നുമാണ് അയാൾ മറുപടി നൽകിയതെന്നും ഗുപ്ത പറയുന്നു. വീണ്ടും ഇതേ ചോദ്യം താൻ ആവർത്തിച്ചപ്പോൾ 'നല്ല മനുഷ്യർ ഒന്നും അവിടെയില്ല. അവരെല്ലാം മദ്യപിക്കുന്നവരാണ്. വഴക്കുകളും ഉണ്ടാക്കും. ഞാനും അതുപോലെയായായി. ഒരു മൃഗത്തെപ്പോലെ.' എന്നായിരുന്നു രാംസിങ്ങിന്റെ പ്രതികരണമെന്നും ഗുപ്ത തന്റെ പുസ്തകത്തിൽ പറയുന്നു.

ഇക്കാര്യങ്ങൾ മാത്രമല്ല, രാംസിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നാണ് ഗുപ്ത തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. '5 പ്രതികളെ ജയിലിൽ അടച്ച് 3 മാസത്തിനു ശേഷം 2013 മാർച്ച് 11നാണു രാം സിങ് തൂങ്ങിമരിച്ചത്. എന്നാൽ 5 പേർ താമസിക്കുന്ന സെല്ലിൽ മറ്റുവള്ളവർ അറിയാതെ എങ്ങനെ ഒരാൾ മരിക്കും? രാംസിങ്ങിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. തടവറയിൽ മദ്യം ലഭിച്ചതെങ്ങനെ? ബക്കറ്റിൽ കയറി നിന്നു 12 അടിയോളം ഉയരത്തിൽ ഗ്രില്ലിൽ, രാം സിങ് തന്റെ പൈജാമ കുരുക്കിയതെങ്ങനെ? കൈയ്ക്ക് പൂർണ സ്വാധീനമില്ലാത്ത അയാൾക്ക് അത്രയും ഉയരത്തിൽ കുരുക്കിടാൻ പറ്റുമോ എന്നതിനും ഉത്തരമില്ല.' സുനിൽ ഗുപ്ത ചോദിക്കുന്നു.