ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവർത്തിത്വമാണ്. മതേതര രാഷ്ട്രമെന്ന് നാം പറയുന്നത്, എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനാവുന്ന നാടാണ് നമ്മുടേത് എന്നതു കൊണ്ടാണ്. ആ സവിശേഷതകൾക്കു കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെയാകുന്നതിന്റെ കാരണവും അതാണ്. സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവച്ചു കൊല്ലുന്നു. പൗരത്വഭേദഗതി നിയമത്തിലൂടെ മതേതരഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആർ എസ്.എസാണ്.
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻ.ഡി.എ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. ഈ നിയമം വലിയ ആശങ്കയാണ് ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങൾ. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണപ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖവ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. തുടക്കമെന്ന നിലയിൽ ഇന്ന് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സത്യാഗ്രഹ സമരം നടക്കും. ഈ സത്യാഗ്രഹം നാടിന്റെ നിലനിൽപ്പിനു വേണ്ടിയുള്ളതാണ്.
പൗരത്വഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടർന്നു. സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസവിഹിതം വെട്ടിക്കുറയ്ക്കൽ, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ വർഗീയമായ വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ച് ബി.ജെ.പി സർക്കാർ പൗരത്വഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. 'ഭരണഘടന അനുശാസിച്ചിരുന്ന സമത്വമെന്ന ആശയം ദുർബലപ്പെടുന്നതാണ് " ഈ നിയമമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു. പൗരത്വം ആഗ്രഹിക്കുന്ന ആളുകളിൽ വിവേചനപരമായ സ്വാധീനം ചെലുത്തുമെന്നതാണ് പൗരത്വ നിയമത്തിലെ ഭേദഗതി എന്നാണു യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിന്റെ വക്താവ് ജെറമി ലോറൻസ് അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ പലഭാഗത്തും പ്രക്ഷോഭം തുടരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം ഇരുപതു കോടിയിലേറെയാണ്. വിദ്യാഭ്യാസം, സർക്കാർ സർവീസ് പ്രവേശനം, സാമ്പത്തികം എന്നിവയിലൊക്കെ ദയനീയമായി പിന്നാക്കം നിൽക്കുന്ന മുസ്ലിം അവസ്ഥയെ സച്ചാറിന്റേതടക്കമുള്ള റിപ്പോർട്ടുകൾ വരച്ചു കാട്ടുന്നുണ്ട്. ആ പിന്നാക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കുന്നതിന് പകരമാണ് മതത്തിന്റെ പേരിൽ കൂടുതൽ വിവേചനം കാട്ടാനുള്ള ആക്രമണങ്ങൾക്കു തുടക്കം കുറിച്ചത്.
പൗരത്വബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബി.ജെ.പിയുടെ സഖ്യകക്ഷികൾ പോലും എതിർത്തതാണ്. ആ എതിർപ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുമെന്ന് ബി.ജെ.പി നേതൃത്വം മനസിലാക്കിയത് കൊണ്ടാണ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാൻ കഴിയാതിരുന്നത്. ബിൽ വീണ്ടും കൊണ്ടുവന്നു പാസാക്കിയിരിക്കുന്നു.
ഒരു നീതീകരണവുമില്ലാത്ത വിവേചനമാണിത്. മൂന്ന് അയൽരാജ്യങ്ങളിലെ ഹിന്ദു, പാർസി, ജൈന, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുമ്പോൾ തന്നെയാണ് മുസ്ലിങ്ങളെ ഒഴിവാക്കി നിറുത്തുന്നത്. വർഗീയമായ ഇരട്ടത്താപ്പ് മാത്രമാണിത്. ഇന്ത്യൻ ഭരണഘടന മുതൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ചാർട്ടറിനു വരെ വിരുദ്ധമാണ് സാമാന്യനീതിക്കു നിരക്കാത്ത ഈ ബിൽ. അവസരസമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങൾ തകർന്നാൽ എങ്ങനെയാണ് ഇന്ത്യയ്ക്ക് മതേതര ജനാധിപത്യ രാഷ്ട്രമായി നിൽക്കാനാവുക?
ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വസങ്കല്പമാണു ഏകപക്ഷീയമായി മാറ്റിമറിച്ചത്. ജാതി, മതം, വർഗം, ലിംഗം, ജനനസ്ഥലം എന്നിവ മുൻനിറുത്തി വിവേചനം പാടില്ല എന്നതാണ് ഭരണഘടനാ തത്വം. നിയമനിർമാണം നടത്താൻ പാർലമെന്റിന് അവകാശമുണ്ടെങ്കിലും പൗരത്വഭേദഗതി നിയമം മൗലികാവകാശങ്ങൾ ധ്വംസിക്കുന്നതാണ്. ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്പില്ലാത്തതാണ്.
2024 ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശ്യം. അത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തു ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിദ്ധ്യം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ നീക്കങ്ങളെല്ലാം. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാൻമറിലെ റോഹിങ്ക്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുകയാണ്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നു എന്നത് ഉത്കണ്ഠാജനകമാണ്. ആ ഉത്കണ്ഠയാണ് തിങ്കളാഴ്ചത്തെ സത്യാഗ്രഹത്തിലൂടെ കേരളം ലോകത്തോട് പങ്കുവയ്ക്കുന്നത്. സാമാന്യ ജനതയുടെ ജീവൽപ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തന്ത്രം സംഘപരിവാർ പഠിച്ചത് അവരുടെ രാഷ്ട്രീയ യജമാനന്മാരിൽ നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിർമ്മിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളതും വർഗീയവിദ്വേഷം പടർത്തിയിട്ടുള്ളതുമൊക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയും അവയ്ക്കെതിരായ ജനകീയ മുന്നേറ്റങ്ങൾ ഉയർന്നുവരികയും ചെയ്ത ഘട്ടങ്ങളിലാണ്.
ഹിറ്റ്ലറെയും മുസോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങൾ. ആര്യന്മാരാണ് ഏറ്റവും ഉയർന്ന വംശമെന്ന ഹിറ്റ്ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്ക്കെതിരായ കേരളത്തിന്റെ ഉറച്ചശബ്ദം കൂടിയാണ് ഇന്ന് രക്തസാക്ഷിമണ്ഡപത്തെ സാക്ഷി നിറുത്തി ഉയരുക.