harthal

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായി. സംസ്ഥാനത്ത് മൊത്തം 100ല്‍ അധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

മലപ്പുറം തിരൂരിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കടകള്‍ അടപ്പിക്കാനും, വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. മൂന്നാറിലും ആലുവയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി.

ഇന്നത്തെ ഹർത്താലിന്റെ മറവിൽ അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കർശനമാക്കി. സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരോടെല്ലാം ഡ്യൂട്ടിക്ക് ഹാജരാകാൻ നിർദേശിച്ചു. അടിയന്തര സാഹചര്യം നേരിടാൻ പൊലീസ് കൺട്രോൾ റൂമുകളിൽ ഫയർഫോഴ്‌സ് സ്‌ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരെ നിയോഗിച്ചു.

ജില്ലകളിലെ സുരക്ഷ അതത് പൊലീസ് മേധാവിമാർ നേരിട്ട് വിലയിരുത്തും. ഹർത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ, വഴിതടയലോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ഡി.ജി.പി അതീവജാഗ്രതാ നിർദേശം നൽകി. റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് തുടർച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാൻ പാടില്ലെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. കടകൾ നിർബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നൽകാനിടയുള്ളവരെ കരുതൽ തടങ്കലിൽ വയ്ക്കും. പൊതുസ്ഥലങ്ങളിൽ ഇന്ന് കൂട്ടംകൂടാൻ അനുവദിക്കില്ല.