തൃശൂർ: ജപ്തി ഭീഷണിയെത്തുടര്‍ന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വാഴ കര്‍ഷകനായിരുന്ന മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്. ജപ്തി നോട്ടീസ് കിട്ടിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. ഒന്നര ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.
ബാങ്കുകാര്‍ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവന്‍ നശിച്ചുവെന്നും തിരിച്ചടയ്ക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്നും ഔസേപ്പ് അറിയിച്ചു. എന്നാല്‍, ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.