നടപടി താത്കാലികം
വാഷിംഗ്ടൺ: ലോകത്തെ മുൻനിര വിമാന നിർമ്മാണ കമ്പനിയായ ബോയിംഗ്, 737 മാക്‌സ് വിമാനത്തിന്റെ നിർമ്മാണം അടുത്തമാസം താത്കാലികമായി നിറുത്തിവയ്ക്കും. ബോയിംഗ് നിരയിലെ മുൻനിര ജെറ്റുകളിലൊന്നാണ് മാക്‌സ്. അടുത്തിടെ ഇൻഡോനേഷ്യയിലും എത്തോപ്യയിലുമായി മാക്‌സ് വിമാനങ്ങൾ അപകടത്തിൽപ്പെട്ട് 346 പേർ മരിച്ചിരുന്നു.
തുടർന്ന്, സുരക്ഷാ കാരണങ്ങളാൽ മാക്‌സ് ജെറ്റുകൾക്ക് സർവീസ് അനുമതി യു.എസ് ഫെഡറൽ ഏവിയേഷനിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ കാരണം. തുടർച്ചയായ അപകടങ്ങൾ കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിൽ വിമാനത്തിന്റെ കൺട്രോൾ സോഫ്‌റ്റ്‌വെയറിൽ പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും വ്യോമയാന വിഭാഗം ഇതുവരെ അനുമതി നൽകിയില്ല.
അതേസമയം, നിർമ്മാണം നിറുത്തുകയാണെങ്കിലും 12,000ത്തോളം വരുന്ന തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് ബോയിംഗ് അറിയിച്ചിട്ടുണ്ട്. നിർമ്മാണം ഭാഗികമായോ പൂർണമായോ നിറുത്തിവയ്ക്കുമെന്ന് ബോയിംഗ് നേരത്തെ ഓഹരി ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നിർമ്മാണം 20 ശതമാനം കുറച്ചിരുന്നു. മേയിൽ അത് 42 ശതമാനമായി. വിമാന നിർമ്മാണം നിറുത്താൻ തീരുമാനിച്ചതിന് പിന്നാലെ ബോയിംഗ് ഓഹരികളുടെ മൂല്യം നാല് ശതമാനത്തിലധികം ഇടിഞ്ഞു.