telecom

ന്യൂഡൽഹി: ഒരു ടെലികോം കമ്പനിയിൽ നിന്ന് മറ്രൊന്നിലേക്കുള്ള കാളുകൾക്ക് ഈടാക്കുന്ന ഇന്റർകണക്‌ട് യൂസേജ് ചാർജ് (ഐ.യു.സി) സൗജന്യമാക്കുന്നത് ടെലികോം റെഗുലേറ്രറി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) 2021 ജനുവരി ഒന്നിലേക്ക് മാറ്രി. അതുവരെ സെക്കൻഡിന് 0.06 പൈസ എന്ന നിലവിലെ നിരക്ക് തുടരും. 2020 ജനുവരി ഒന്നുമുതൽ നിരക്ക് പൂജ്യമാക്കാനുള്ള തീരുമാനമാണ് ഒരുവർഷത്തേക്ക് നീട്ടിയത്.

വൊഡാഫോൺ - ഐഡിയ, ഭാരതി എയർടെൽ എന്നിവയ്ക്ക് നേട്ടമാകുന്നതും റിലയൻസ് ജിയോയ്ക്ക് തിരിച്ചടിയാകുന്നതുമാണ് ട്രായിയുടെ പുതിയ തീരുമാനം. ഉപഭോക്താവ് ഒരു നെറ്ര്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് കാൾ ചെയ്യുമ്പോൾ, കാൾ സ്വീകരിക്കപ്പെടുന്ന കമ്പനിക്ക് ഉപഭോക്താവിന്റെ കമ്പനി നൽകേണ്ട ചാർജാണിത്. നിലവിൽ, എയർടെല്ലും വൊഡാഫോൺ-ഐഡിയയും ഐ.യു.സിയിലൂടെ മികച്ച വരുമാനം നേടുന്നുണ്ട്. ജിയോ ഐ.യു.സി നഷ്‌ടമാണ് നൽകുന്നത്.

ഐ.യു.സി നിരക്ക് ഒഴിവാക്കുന്നത് നീട്ടുമെന്ന സൂചന ട്രായ് നേരത്തേ തന്നെ നൽകിയിരുന്നതിനാൽ, ഈ ബാദ്ധ്യത ഉപഭോക്താക്കൾ തന്നെ വഹിക്കണമെന്ന് ജിയോ ആവശ്യപ്പെട്ടിരുന്നു. പകരം ഇത്രയും തുകയ്ക്കുള്ള സൗജന്യ ഡാറ്റ ജിയോ കൂടുതൽ നൽകും. യൂസേജ് നിരക്ക് ട്രായ് ഒഴിവാക്കിയാൽ പഴയ താരിഫിലേക്ക് മാറുമെന്നും ജിയോ പ്രഖ്യാപിച്ചിരുന്നു.