citizenship-

ബംഗളൂരു: പൗരത്വഭേഗതിക്കെതിരായ പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കർണാടകയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നാളെ മുതൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങൾ തുടരുകയാണ്. ബെംഗളൂരുവിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകരുതൽ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു.

തമിഴ്നാട്ടിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാർത്ഥി പ്രതിഷേധം തുടരുകയാണ്. മദ്രാസ് സർവകലാശാലയ്ക്ക് പുറമെ ചെന്നൈയിൽ മറ്റ് കോളേജുകളിലും അനിശ്ചിതകാല സമരം തുടങ്ങി. മദ്രാസ് സർവകലാശാലയിൽ എത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ഡി.എം.കെ അറിയിച്ചു.