വാഷിംഗ്‌ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌തു. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അധികാരം ദുർവിനിയോഗം നടത്തിയ ട്രംപിന്റെ ശ്രമങ്ങളാണ് ഇംപീച്ച്മെന്റിലേക്ക് നയിച്ചത്. 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് ആയതിനാൽ പ്രമേയം പാസാകുമെന്ന കാര്യം നേരത്തെ ഉറപ്പായിരുന്നു. 195 നെതിരെ 228 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. എന്നാൽ സെനറ്റിലും പാസായാൽ മാത്രമേ ട്രംപിനെതിരെ വിചാരണ നടക്കൂ.
അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. രണ്ട് കുറ്റാരോപണങ്ങളായിരുന്നു ട്രംപിനെതിരെ ചുമത്തിയിരുന്നത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു ഇവ. ട്രംപിനെതിരെ പാസാക്കിയ പ്രമേയം സെനറ്റിൽ ചർച്ച ചെയ്‌ത ശേഷം മാത്രമേ ശിക്ഷ വിധിക്കാൻ കഴിയൂ.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ100 സെനറ്റർമാർ അടങ്ങിയ ജൂറി വിചാരണ ചെയ്യും. അഞ്ച് തവണയാണ് വിചാരണ. ഇതിന് ശേഷം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാൽ ട്രംപിന് ശിക്ഷ വിധിക്കാം. റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇതിന് സാധ്യത കുറവാണ്.
അതേസമയം, അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണെന്നായിരുന്നു ഇംപീച്ച്‌മെന്റിനോടുള്ള വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇംപീച്ച്‌മെന്റ് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ട്രംപ് പ്രതികരിച്ചു.