കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം.രഞ്ജിത്താണ് ഇക്കാര്യത്തിലുള്ള നിര്‍മാതാക്കളുടെ നിലപാട് അറിയിച്ചത്. മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളായ വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്‍റെ ഡബ്ബിംഗും പൂർത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല. ഷെയ്ൻ നൽകുന്ന ഉറപ്പ് ഉൾക്കൊള്ളാനാകില്ലെന്നും വിഷയത്തിൽ താരസംഘടനയായ അമ്മ ഉറപ്പ് നൽകണമെന്നും എം രഞ്ജിത്ത് പറഞ്ഞു. ഞങ്ങളുടേത് ഉറച്ച നിലപാടാണെന്നും അമ്മ സംഘടനയ്ക്ക് ഷെയ്ൻ പറയുന്ന വാക്കിൽ വിശ്വാസം വേണമെന്നും സംഘടന വ്യക്തമാക്കി.
എന്നാൽ, ഷെയ്ൻ നിഗമിന്‍റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെയും താരസംഘടനയായ അമ്മയുടേയും നിലപാട് അറിഞ്ഞശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നായിരുന്നു ഫെഫ്കയിലെ ധാരണ.
അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടര്‍നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ ഏഴ് കോടി രൂപ തിരകെ വാങ്ങാനുള്ള നിയമനടപടികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഷെയ്‌നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയ്ന്‍ നിഗം വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന.