meat-products

കൊല്ലം: 'ഫ്രഷ് ' നോക്കി ഭക്ഷണം തിരഞ്ഞെടുക്കുന്ന മലയാളികൾ അറിയണം, ഭക്ഷണം കഴിച്ചാൽ മാത്രം പോരാ, കഴിക്കുന്നത് ഫ്രഷ് ആണോ എന്നുകൂടി മനസിലാക്കണം. പാൽ മുതൽ പച്ചക്കറിവരെ ചോദിക്കുന്ന വില നൽകി വാങ്ങുന്ന ഉപഭോക്താക്കൾ അതിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കണം. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ 'ഭക്ഷണം ഭദ്രമാക്കാൻ' സെമിനാറിലാണ് മാർഗ്ഗനിർദേശങ്ങൾ ഉയർന്നത്.

കശാപ്പുചെയ്തു കിട്ടുന്ന മാംസം എട്ട് മണിക്കൂറിന് ശേഷമേ ഇറച്ചിയായി മാറൂ. മാംസമായി കഴിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും അടിസ്ഥാനപരമായ വിവരങ്ങളില്ലാതെയാണ് മിക്കവരും ഭക്ഷണം കഴിക്കുന്നത്. 48 ശതമാനത്തോളം പേർ തങ്ങൾ ഉപയോഗിക്കുന്ന മാംസത്തിന് പ്രശ്നമില്ലെന്ന ചിന്താഗതിക്കാരാണെന്ന് മണ്ണുത്തി വെറ്ററിനറി കോളേജിലെ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ.ബി. സുനിൽ പറഞ്ഞു. നാട്ടിൽ നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം ബോധ്യമായത്.

മാംസ സംസ്‌കരണത്തിൽ 90 ശതമാനവും അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. കശാപ്പുശാലകളിൽ പ്രത്യേകം പരിചയ സമ്പത്തുള്ളവർക്ക് പ്രവർത്തിക്കാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൽ നാല് കമ്പനികളുടേത് ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതായി ഫുഡ് സേ്ര്രഫി ജില്ലാ അസി. കമ്മിഷണർ ശ്രീകല പറഞ്ഞു. ഇത്തരത്തിൽ കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാർഹമാണ്. ആറ് മാസം തടവും അഞ്ച് ലക്ഷത്തിൽ കുറയാതെ പിഴയും ശിക്ഷ ലഭിക്കുമെന്നും അവർ പറഞ്ഞു. നിരന്തരമായി മായം ചേർക്കുന്ന മറ്രു രണ്ട് ഭക്ഷ്യ വസ്തുക്കളാണ് പാലും വെളിച്ചെണ്ണയും. കഴിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും വെളിച്ചെണ്ണയെന്ന പേരിൽ ലൈസൻസില്ലാതെ ആർ.ബി.ഡി ഓയിൽ കലർത്തി വിൽക്കുന്നവരിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നുണ്ട്. അതേസമയം മിനറൽ ഓയിൽ, പാരഫിൻ എന്നിവ വെള്ളിച്ചെണ്ണയെയും വില്ലനാക്കുമെന്നും ശ്രീകല വിശദീകരിച്ചു.

പാലിൽ കൊഴുപ്പിന്റെ അംശം കൂട്ടാൻ ചീനിപ്പൊടി, കഞ്ഞിവെള്ളം എന്നിവ കലർത്താറുണ്ടെങ്കിലും മിൽമ ശേഖരിക്കുന്ന പാലുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാമെന്നും മിൽമ ക്വാളിറ്റി മാനേജർ സാം വ്യക്തമാക്കി. ഫോർമാലിനും അമോണിയയും കലർന്ന മത്സ്യം കണ്ടെത്താൻ സംയുക്ത പരിശോധന നടക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ വിഷയം അവതരിപ്പിച്ചു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, അസോസിയേഷൻ സെക്രട്ടറി ഡോ. രാജേഷ്‌കുമാർ, ഡോ.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു.