പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയ സൗരവ് ഗാംഗുലിയുടെ മകൾ സന ഗാംഗുലിയെ അഭിനന്ദിച്ച് സി.പി.എം നേതാവ് എം.ബി രാജേഷ്. അതോടൊപ്പം സനയുടെ നിലപാടിനെ വിലക്കിയ, തന്റെ ഒരു കാലത്തെ ആരാധനാപാത്രമായിരുന്ന സൗരവ് ഗാംഗുലിയെയും അദ്ദേഹം വിമർശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ ഹൃദയം കവർന്ന ക്രിക്കറ്ററായിരുന്ന ഗാംഗുലി ഇപ്പോൾ ഉപജാപങ്ങളുടെ ഭാഗമായിരിക്കുകയാണെന്നും അദ്ദേഹം ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളയ്ക്കപ്പെട്ടിരിക്കുകയാണെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. അതേസമയം, അദ്ദേഹത്തിന്റെ മകൾ സന അവളുടെ ധീരമായ നിലപാടുകൾ കൊണ്ട് തന്റെ ഹൃദയം കവരുകയാണെന്നും രാജേഷ് തന്റെ പോസ്റ്റിൽ പറയുന്നു. ആ പതിനെട്ടുകാരി ചീറിപ്പാഞ്ഞ് വരുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
എം.ബി രാജേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവർന്ന ഇന്ത്യൻ ക്രിക്കറ്ററായിരുന്നു.എന്നാൽ BCCl പ്രസിഡൻറ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി.എന്നാൽ ഇന്ന് ഗാംഗുലിയുടെ മകൾ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസിൽ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാൽ പന്ത് ഗ്യാലറിയിൽ നോക്കിയാൽ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോൾ അധികാരത്തിന്റെ ക്രീസിൽ തളച്ചിടപ്പെട്ടിരിക്കുന്നു.
പക്ഷേ പതിനെട്ടുകാരി മകൾ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാർഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലി യെപ്പോലെ. മനോഹരമായ കവർ ഡ്രൈവുകളും സ്ക്വയർ ഡ്രൈവുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കൽ രാഹുൽ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡിൽ ദൈവം കഴിഞ്ഞാൽ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാൽ ഈ നിർണ്ണായക ചരിത്ര സന്ദർഭത്തിൽ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകൾ സന അവർക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
വിഖ്യാതമായ ലോർഡ്സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആഹ്ലാദം ഷർട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബൽ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോൾ അവൾ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകൾ അഛനേക്കാൾ ധീരതയും വിവേകവും സത്യസന്ധതയും പുലർത്തുന്നു. ഇപ്പോൾ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയിൽ മാത്രമാണ്.'