ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കുന്നു. നിരോധാജ്ഞ ലംഘിച്ചുകൊണ്ട് പ്രതിഷേധിച്ച സാമൂഹിക പ്രവർത്തകർ, ഇടത് നേതാക്കൾ, വിദ്യാർത്ഥികൾ എന്നിവരെയാണ് പൊലീസ് കൂട്ടമായി അറസ്റ്റ് ചെയ്ത് നീക്കുന്നത്. ജാമിയ മിലിയയിലെ നൂറിലേറെ വിദ്യാർത്ഥികളെയാണ് ഡൽഹിയിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുൻ എ.എ.പി നേതാവ് യോഗേന്ദ്ര യാദവ്, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബെംഗളൂരുവിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഹൈദരാബാദ് ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഡൽഹിയിൽ മൊബൈൽ ഫോൺ സേവനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്, ഇന്റർനെറ്റ് സേവനവും നിർത്തലാക്കി.
ബെംഗളൂരിലും മംഗലാപുരത്തും നിലനിൽക്കുന്ന നിരോധനാജ്ഞ അവഗണിച്ചുകൊണ്ട് പ്രതിഷേധിക്കാനായി എത്തിയ വിദ്യാർത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മണ്ഡി ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായി എത്തിയ വിദ്യാർത്ഥികളോട് പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്ത വിദ്യാർത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഡൽഹിയിൽ പ്രതിഷേധകരെ നിയന്ത്രിക്കാനായി 13 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയിരുന്നു. ജെ.എൻ.യു, ജാമിയ മിലിയ, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള സ്റ്റേഷനുകളാണ് താത്കാലികമായി അടച്ചത്. നിരോധനാജ്ഞയും പൊലീസ് വാഹനങ്ങൾ തടയുന്നതും കാരണം ഡൽഹിയിലെ വാഹനഗതാഗതവും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.