manmohan-singh

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ച് സംസാരിക്കുന്ന വീഡീയോ ബി.ജെ.പി പുറത്തുവിട്ടു. 2003ൽ പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവ് മൻമോഹന്‍സിങ് രാജ്യസഭയില്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ബിജെപിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാൻ,​ ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ നേരിടുന്നതായും ഇവർക്ക് പൗരത്വം നൽകുന്ന കാര്യം പരിഗണിക്കണമെന്നാണ് അന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായിരുന്ന മൻമോഹൻ സിംങ് ആവശ്യപ്പെട്ടത്. വാദങ്ങൾ അംഗീകരിക്കുന്നെന്നും പരിഗണിക്കാമെന്നും അദ്വാനി മറുപടി പറയുന്നതും വീഡിയോയിലുണ്ട്.

'എനിക്ക് ഒരു കാര്യം പറയാനുണ്ട്. അഭയാർത്ഥികളോടുളള സമീപനത്തെ കുറിച്ചാണ് പറയാനുളളത്.രാജ്യത്തിന്റെ വിഭജനത്തിന് ശേഷം ബംഗ്ലാദേശ് ഉൾപ്പെടെയുളള അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ പീഡനം നേരിട്ടുവരികയാണ്.ഇന്ത്യയില്‍ അഭയം തേടാന്‍ ഈ അഭയാര്‍ത്ഥികള്‍ നിര്‍ബന്ധിതരായാല്‍, ഇവര്‍ക്ക് പൗരത്വം നല്‍കുക എന്നത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവാന്മാരായ ഇവരുടെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കണം. ഡെപ്യൂട്ടി പ്രധാനമന്ത്രിയായ എല്‍ കെ അദ്വാനി ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'- മൻമോഹൻ സിങ് ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ മൻമോഹൻ സിങിന്റെ വാക്കുകൾ ആയുധമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി.

In 2003, speaking in Rajya Sabha, Dr Manmohan Singh, then Leader of Opposition, asked for a liberal approach to granting citizenship to minorities, who are facing persecution, in neighbouring countries such as Bangladesh and Pakistan. Citizenship Amendment Act does just that... pic.twitter.com/7BOJJMdkKa

— BJP (@BJP4India) December 19, 2019