amit-sha-

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ക്രമാസക്തമാകുന്നതിനെതുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഇന്ന് വൈകിട്ടാണ് യോഗം. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യോഗത്തിൽ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബെല്ല എന്നിവർ യോഗത്തിൽപങ്കെടുക്കും.

അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ വ്യാപക അക്രമം അരങ്ങേറി. ലക്നൗവിലെ ഖദ്രയിൽ പ്രക്ഷോഭകാരികൾ പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

സാംബലിൽ സർക്കാർ ബസുകൾ സമരക്കാർ അഗ്നിക്കിരയാക്കി.മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും സമരാനുകൂലികൾ കൈയേറ്റം ചെയ്തു. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതൽ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.