caa

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന സംഘർഷമുണ്ടാക്കിയത് അയൽസംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ആക്രമണത്തിൽ ഏർപ്പെടുന്നവർക്കെതിരെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരിൽ നിന്ന് ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരോട് സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെടുകയും,​ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഘർഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടർന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് പേർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാനെത്തി. കമ്മീഷണർ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.

പൊലീസ് ആദ്യം പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് വെടിവയ്പ് നടത്തിയത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പിൽ മംഗളൂരുവിൽ രണ്ട് പേരാണ് ഇന്നലെ മരണമടഞ്ഞത്. സംഘർഷത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് പേരുടെ നില ഗുരുതരമാണ്. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ. കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.