ന്യൂഡൽഹി: ഉന്നാവ് മാനഭംഗ കേസിൽ ഉത്തർപ്രദേശ് മുൻ ബി.ജെ.പി നേതാവ് കുൽദീപ് സിംഗ് സെൻഗറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും. ഡൽഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലക്ഷത്തിൽ 10 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിനും 15 ലക്ഷം കോടതി ചിലവുമാണ്. ശിക്ഷ കേട്ട് പ്രതി പൊട്ടിക്കരഞ്ഞു.
സെൻഗറിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സി.ബി.ഐയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ സെൻഗർ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെൺകുട്ടി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കുൽദീപിനെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു.
2017ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു ജോലി ആവശ്യപ്പെട്ട് കുൽദീപിനെ സമീപിച്ച 17കാരിയെയാണ് നാല് തവണ എം.എൽ.എ ആയിട്ടുള്ള ഇയാൾ മാനഭംഗം ചെയ്‌തത്. പരാതിയുമായി പൊലീസിനെ സമീപിച്ച പെൺകുട്ടിയ്‌ക്കും കുടുംബത്തിനും അവഗണനയും പീഡനങ്ങളും മാത്രമാണ് നേരിടേണ്ടിവന്നത്. പെൺകുട്ടിയുടെ അച്ഛനെ സെൻഗറിന്റെ ആളുകൾ ക്രൂരമായി മർദിച്ച് കള്ളക്കേസിൽ കുടുക്കി. എല്ലാ വഴികളും അടഞ്ഞതോടെ പെൺകുട്ടി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്ന് കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്.ഒടുവിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസ്, കോടതി യു.പിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു