citizenship-bill-

ന്യൂഡൽഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജമാ മസ്ജിദിൽ പ്രതിഷേധം തുടരുമെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. മസ്ജിദിനുള്ളിൽ കടന്ന് പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. ആർക്കും നിയമം കൈയിലെടുക്കാൻ അവകാശമില്ലെന്നും മസ്ജിദിനെ പ്രതിഷേധ വേദിയാക്കരുതെന്നും ഇമാം നിർദ്ദേശം നൽകിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു,.. ഇത് കണക്കിലെടുക്കാതെയാണ് ഭരണഘടനയും അംബേദ്കറിന്റെ പോസ്റ്ററുകളും കയ്യിലേന്തി ചന്ദ്രശേഖർ ആസാദിന്റെ പ്രതിഷേധം..

വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ എത്തിയ ജമാ മസ്ജിദിന്റെ ഗേറ്റുകളിൽ ഒന്ന് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം വിശ്വാസികൾ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവെച്ച് പൊലീസ് പിടികൂടി.

പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആൾക്കൂട്ടത്തിന് സമീപമെത്തി പ്രതിഷേധം തുടർന്നത്. പിന്നീട് ആസാദിനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനങ്ങള്‍ ഇടപെട്ട് തടഞ്ഞു.