ഒരു പ്രമുഖ നേതാവ് കുട്ടനാട് സന്ദർശനത്തിനെത്തിയപ്പോഴാണ് ഒരു സംഭവമുണ്ടാകുന്നത്. ബോട്ടിൽ വച്ച് നേതാവിനും മറ്റ് നേതാക്കൾക്കും കരിമീനും കൂട്ടി ഊണു നൽകി. വീട്ടിൽ നിന്ന് വച്ചു കൊണ്ടു വന്നതാണ് കരിമീൻ കറി. കുട്ടനാട്ടിലെ കരിമീനിന് ചെളിമണം ഉണ്ടാകുമെന്ന് കരുതി തണ്ണീർമുക്കത്തു നിന്ന് വേമ്പനാട്ടുകായലിലെ കരിമീൻ വാങ്ങണമെന്ന് തോമസ് ചാണ്ടി ജോലിക്കാരോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഊണു കഴിക്കുന്നിനിടെ കുശലം പറച്ചിലിനിടയിൽ കരിമീനിന് ചേറുമണമുണ്ടായിരുന്ന കാര്യം നേതാവ് ചാണ്ടിയോട് സൂചിപ്പിച്ചു. താൻ രണ്ട് കരിമീൻ കഴിക്കണമെന്നാണ് കരുതിയത്. ചേറു ചുവ കാരണം ഒന്നിലൊതുക്കിയെന്നും നേതാവ് പറഞ്ഞതോടെ തോമസ് ചാണ്ടിയുടെ സമനില തെറ്റി. തിരികെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഉഗ്രകോപത്തിലായിരുന്നു. മീൻ വാങ്ങിയവനും കറിവച്ചവനുമൊക്കെ ചാണ്ടിയുടെ നാക്കിന്റെ ചൂട് നന്നായി അറിഞ്ഞു. കരിമീൻകറി വച്ചതിലെ കള്ളിയും വെളിച്ചത്തായി. കരിമീൻ തണ്ണീർമുക്കത്തെയായിരുന്നില്ല. കുട്ടനാട്ടിൽ പള്ളാത്തുരുത്തിയിൽ നിന്നു വാങ്ങിയതാണ്. പരിചാരകർ എളുപ്പത്തിനു ചെയ്തതാണ് . കരിമീന്റെ പേരിൽ തോമസ് ചാണ്ടിയെ പറ്റിക്കാനാകില്ലെന്നും ജോലിക്കാർ അന്നറിഞ്ഞു.