kaumudy-news-headlines

1. പൗരത്വ നിയമ പ്രതിഷേധം ശക്തമാവുന്നു. ഉത്തര്‍ പ്രദേശില്‍ എട്ടു വയസുകാരന്‍ ഉള്‍പ്പെടെ 11 മരണം. വാരണാസിയില്‍ പൊലീസ് നടപടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടി മരിച്ചത്. മീററ്റില്‍ നാലു മരണം. മറ്റിടങ്ങളിലായി ആറുപേരും മരിച്ചെന്ന് പൊലീസ്. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അതിരൂക്ഷ സംഘര്‍ഷം അരങ്ങേറിയ ഡല്‍ഹിയിലും യുപിയിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരുക ആണ്. ഇന്നലെ രാത്രി ഡല്‍ഹി ഗേറ്റില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത 42പേരില്‍ പ്രായപൂര്‍ത്തി ആകാത്ത ഒന്‍പതു പേരെ മോചിപ്പിച്ചു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദില്‍ അഭയം തേടിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ വീണ്ടും കസ്റ്റഡിയില്‍ എടുത്തു.


2. യുപിയിലും കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി പ്രഖ്യാപിച്ച ബന്ദ് പുരോഗമിക്കുക ആണ്. ഗുജറാത്തിലെ അഹമ്മദാഹാദിലും ശക്തമായ കല്ലേറുണ്ടായി. പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ മംഗളൂരുവില്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തും. കര്‍ഫ്യൂ നിലനില്‍ക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചര്‍ച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായ കര്‍ണാടകയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
3. മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പി കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ചതിന് ആണ് കസ്റ്റഡിയില്‍ എടുത്തത് എന്ന് പൊലീസ്. പ്രതിഷേധങ്ങളില്‍ ഇതുവരെ 200 പേരാണ് കസ്റ്റഡിയില്‍ തുടരുന്നത്. ബീഹാറില്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രധാന പാത ഉപരോധിക്കുന്നു. ചെന്നൈ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു
4. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. 2019 ഏപ്രില്‍ മുതലാണ് പീഡനം ആരംഭിച്ചത് എന്നും, കുട്ടി ഉറങ്ങുമ്പോഴും കുളിപ്പിക്കുമ്പോഴും ആണ് പീഡനത്തിന് ഇരയാക്കിയത് എന്നും പരാതിയില്‍ പറയുന്നു. പൊലീസ് പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി. കൗണ്‍സിലിംഗിന് ഇടെയാണ് വിവരം പുറത്ത് വന്നത്.
5. അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യത്തിന് മാതൃകയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ പദ്ധതികളുടെ ബോധവത്കരണ പരിപാടിയായ കേരള നിര്‍മ്മിതിയുടെ പ്രദര്‍ശനം തുടരുന്നു. 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആണ് ധനകാര്യ വകുപ്പിന് കീഴിലുള്ള കിഫ്ബി നടപ്പില്‍ വരുത്തുന്നത്. ഇതുവരെ സംസ്ഥാനത്ത് 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്ക് ആണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. പദ്ധതികളെ കുറിച്ചുള്ള വിപുലമായ പ്രദര്‍ശനമാണ്, തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ ഒരുക്കി ഇരിക്കുന്നത്. പ്രദര്‍ശനം നാളെയും തുടരും
6. നിയമസഭാ നിയോജക മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും സംഘടിപ്പിച്ചിട്ടുണ്ട്. ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മൊഡ്യൂള്‍, ജി.ഐ.എസ് മോഡല്‍, റോഡ് നിര്‍മ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്ന ഓട്ടോ ലാബ് എന്നിവയും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. ധനമന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇന്നലെ കേരള നിര്‍മ്മിതി ബോധവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്തത്.
7. പൊലീസിനെ ആക്രമിച്ച് തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു എന്ന ആളാണ് അറസ്റ്റില്‍ ആയത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. വെസ്റ്റ് പൊലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ എന്നയാള്‍ ഇന്നലെ പിടിയില്‍ ആയിരുന്നു. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍, ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തി ഇറക്കിയത് ആയിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതു തടയാനായി എത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു. പൊലീസിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. പൊലീസുകാരന്റെ കയ്യില്‍ ഉണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.
8. കേരള കൗമുദി, കൗമുദി ടി.വി, സ്വയംവര സില്‍ക്ക്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആറ്റിങ്ങല്‍ മാമം മൈതാനത്ത് നടക്കുന്ന ഡിസംബര്‍ ഫെസ്റ്റിന് തിരിതെളിഞ്ഞു. ഡിസംബര്‍ ഫെസ്റ്റിന്റെ പ്രദര്‍ശന പവലിയന്‍ അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. സത്യന്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. പൊതുസമ്മേളനം നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റെജി, കേരള കൗമുദി യൂണിറ്റ് ചീഫ് കെ.അജിത്ത് കുമാര്‍, സ്വയംവര സില്‍ക്ക്സ് മാനേജര്‍ അഡ്വ. റിയാദ്, കൈരളി ജ്വല്ലറി ഡയറക്ടര്‍ റിയാസ് സലിം, റിലേഷന്‍സ് മീഡിയ എം.ഡി നിഖില്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.എസ് രേഖ, എസ്.എന്‍.ഡി.പി യോഗം ആറ്റിങ്ങല്‍ യൂണിയന്‍ പ്രിസഡന്റ് എസ്. ഗോകുല്‍ ദാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രദര്‍ശന വില്‍പന വിനോദ മേള ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ആരംഭിക്കും. രാത്രി 9 വരെയാണ് മേള. ജനുവരി 5ന് സമാപിക്കുന്ന ഡിസംബര്‍ ഫെസ്റ്റില്‍ നൂറിലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ട് ഉള്ളത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, അപൂര്‍വയിനം അലങ്കാര മത്സ്യങ്ങള്‍, പെറ്റ്‌ഷോ, 150 രാജ്യങ്ങളിലെ വിവിധ അലങ്കാര ചെടികള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ട്. സര്‍ക്കാര്‍ വക സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും.