പിറവം: ഡി.വൈ.എഫ്.ഐക്കാരുടെ ആക്രമണത്തിൽ മുനിസിപ്പൽ കൗൺസിലറും എ.ഐ.വൈ.എഫ് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ മുകേഷ് തങ്കപ്പൻ (33), എ.ഐ.വൈ.എഫ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹി ബിബിൻ ജോർജ് (28) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവം പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റുചെയ്തിട്ടില്ല.
ഹരിത കർമ്മസേനയുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്നലെ രാവിലെ പത്തരയോടെ മുനിസിപ്പൽ ഓഫീസിൽ എത്തിയ ഇരുവരെയും കാത്തുനിന്ന എട്ടംഗസംഘം ബൈക്കിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള അടിയിൽ മുകേഷിന്റെ തലയ്ക്കും കാലുകൾക്കും നട്ടെല്ലിനും ബിബിൻ ജോർജിന് ചെവിക്കും മുഖത്തും പരിക്കേറ്റു.
കഴിഞ്ഞദിവസം സി.പി.എം നേതാവ് കെ.പി. സലിമും സി.പി.ഐ നേതാവും നഗരസഭാംഗവുമായ ബെന്നി വർഗീസും തമ്മിൽ പിറവത്ത് പാഴൂരിൽ വച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമമെന്ന് കരുതുന്നു. സി.പി.ഐയുടെ നേതൃത്വത്തിൽ പിറവം ടൗണിൽ പ്രകടനവും യോഗവും നടത്തി.