തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണഘടന പദവിയിൽ ഇരിക്കുന്നവർ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്‍.സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കിൽ അവരുടെ ശമ്പളം വേണ്ടെന്ന് വയ്ക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസും സി.പി.എമ്മും അവരുടെ മുൻ നിലപാടുകൾ പരിശോധിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വഭേതഗതി നിയമത്തിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള മലയാളികൾ കബളിപ്പിക്കപ്പെടുന്നുവെന്നും സംസ്ഥാനത്തെ മാദ്ധ്യമങ്ങൾ നൽകുന്ന വാർത്ത രാജ്യം മുഴുവൻ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നതെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.