ന്യൂഡൽഹി: ജനങ്ങളുടെ അവകാശത്തെ താൻ തുടച്ചു നീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ഈ രാജ്യം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഏതെങ്കിലും ഒരു തീരുമാനം ജനങ്ങളെ വിഘടിപ്പിക്കുന്ന തരത്തിലാണെന്ന് തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്തിൽ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാർട്ടികൾ പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയാണ്. ജനവികാരത്തെ മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി.
'പൗരത്വഭേദഗതി നിയമത്തെ കുറിച്ച് ആരാണ് വ്യാജപ്രചരണങ്ങൾ അഴിച്ചു വിടുന്നത് എന്നാണ് അത്തരക്കാരോട് എനിക്ക് ചോദിക്കാനുള്ളത്. എതിരാളികൾക്ക് വേണമെങ്കിൽ എന്റെ കോലം കത്തിക്കാം പക്ഷേ ആ അഗ്നിയിൽ ചാരമാകേണ്ടത് ഇവിടുത്തെ പാവപ്പെട്ടവരായ ജനങ്ങളല്ല. ഞങ്ങൾ ഓരോപദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴും ജനങ്ങളോട് ചോദിക്കാറില്ല, നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നവരാണോ അതോ പള്ളിയിൽ പോകുന്നവരാണോ എന്ന്. രാജ്യത്ത് മുസ്ളിംങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുസ്ളിം ജനവിഭാഗത്തിന്റെ ഉന്നമനത്തിനു കോട്ടം തട്ടുന്ന പ്രവർത്തികൾ ഒരു തരത്തിലും ഇന്ത്യയിൽ സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുകയാണ്'.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയാണ് അടുത്തിടെ ഇന്ത്യയിൽ നടപ്പാക്കാൻ കഴിഞ്ഞത്. രാജ്യത്തെ പാവപ്പെട്ടവരായ 50 കോടി ജനങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഉജ്ജ്വല ആവാസ് യോജന പദ്ധതിയിലൂടെ രാജ്യത്തെ ഓരോ പാവപ്പെട്ട പൗരന്റെയും വീട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതി സർക്കാർ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിലൊന്നും തന്നെ ഒരിക്കലും ആരുടെയും ജാതിയോ മതമോ സർക്കാർ ചോദിച്ചിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങളെ പഴിചാരുന്നത്? എന്തിനാണ് ഇത്തരക്കാർ കള്ളത്തരം പ്രചരിപ്പിക്കുന്നത്? എന്തിനാണ് രാജ്യത്തെ മുസ്ളിം സഹോദരങ്ങളെ ഇവർ തെറ്റിദ്ധരിപ്പിക്കുന്നത്?
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒന്നരക്കോടി വീടുകളാണ് രാജ്യത്തെ ദരിദ്രരായ ജനവിഭാഗത്തിന് നിർമ്മിച്ചു നൽകിയത്. അപ്പോഴും ഒരാളോടും പോലും ഞങ്ങൾ ജാതിയോ മതമോ ചോദിച്ചിട്ടില്ല. ആവശ്യക്കാർക്ക് അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്‌തിട്ടുള്ളത്'. പൗരത്വഭേദഗതിയോ എൻ.ആർ.സിയോ രാജ്യത്തെ മുസ്ളീംങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. അതുകൊണ്ടുതന്നെ ആരും ഭയപ്പെടേണ്ടതില്ല.
ബംഗ്ളാദേശിൽ നിന്നുള്ള അഭയാർത്ഥികളെ തടയണമെന്ന് പാർലമെന്റിൽ അഘോരം പ്രസംഗിച്ച മമതാ ബാനർജി തന്നെയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്നത്. പൗരത്വനിയമം ആരുടെയും പൗരത്വത്തെ തട്ടിതെറിപ്പിക്കുന്ന ഒന്നല്ല. പകരം, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ഒന്നാണത്- മോദി വ്യക്തമാക്കി.