ന്യൂഡൽഹി : ആർക്കും പൗരത്വം നൽകരുതെന്ന ആവശ്യമുന്നയിച്ചല്ല പൗരത്വ ഭേദഗതി നിയമനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുട െപ്രസംഗത്തിന് മറുപടിയായാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്..
പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. പീഡനം നേരിട്ട് അഭയാർഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ യെച്ചൂരി, മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.