kaumudy-news-headlines

1. ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പതറുന്നു. നിലവിലെ ലീഡ് നില അറിയുമ്പോള്‍ കോണ്‍ഗ്രസ്-ജെ.എം.എം- ആര്‍.ജെ.ഡി സഖ്യം മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് മഹാസഖ്യത്തിന് വേണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉള്ള തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ഇടയില്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും എന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഗോത്ര മേഖലകളില്‍ അടക്കം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ബി.ജെ.പിയും ആയി സഹകരിച്ചിരുന്ന എ.ജെ.എസ്.യുവിനും ജെ.വി.എമ്മിനും നഷ്ടം.


2. അതേസമയം, സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ആയി ബി.ജെ.പി. എ.ജെ.എസ്.യു, ജെ.വി.എം പാര്‍ട്ടികളും ആയി ചര്‍ച്ചകള്‍ തുടങ്ങി. തൂക്ക്സഭ ആണെങ്കില്‍ പിന്തുണയ്ക്കണം എന്നാണ് ആവശ്യം. സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുകക്ഷികളെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആര്‍.പി.എന്‍ സിങിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.
3. എ.ജെ.എസ്.യുവും, ജെ.വി.എമ്മുമായി കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ചിത്രം തെളിഞ്ഞാല്‍ ഉടന്‍ ഗവര്‍ണറെ കാണാന്‍ ആണ് നിര്‍ദേശം. അഞ്ച് ഘട്ടമായി 24 കേന്ദ്രങ്ങളില്‍ 81 സീറ്റിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ 43 സീറ്റുള്ള ബി.ജെ.പിയും എട്ട് സീറ്റുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും ചേര്‍ന്നുള്ള സംഖ്യനമാണ് സംസ്ഥാനം ഭരിക്കുന്നത്.
4. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പരോക്ഷ വിമര്‍ശനവും ആയി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മത നിരപേക്ഷത ആണ് ഭാരതത്തിന്റെ പൈതൃകം. നമുക്ക് ശക്തമായ ഭരണഘടനയുണ്ട്. ജനാധിപത്യ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുന്നു. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ല എന്ന് ടിക്കാറാം മീണ വ്യക്കമാക്കി.
5. ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായി. അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഭാരത നിര്‍മ്മാണത്തിന് വേണ്ടി നമ്മള്‍ സഹിച്ച ത്യാഗങ്ങളില്‍ എല്ലാവര്‍ക്കും തുല്യ സംഭാവനയുണ്ട്. അതുകൊണ്ട് വളരെ ശക്തമായി പ്രതികരിക്കും. ഇങ്ങനെയുള്ള ശക്തികളെ തോല്‍പിച്ചതാണ് നമ്മുടെ രാജ്യം. ഇനിയും തോല്‍പിക്കുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
6. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് ഉള്ള നടപടികള്‍ കൃത്യമായി നീങ്ങുമ്പോഴും ആശങ്ക ഒഴിയാതെ സമീപ വാസികള്‍. ഫ്ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരും നഗരസഭാ അധികൃതരും ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ആണ് കൂടിക്കാഴ്ച. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ഉള്ള കാര്യങ്ങളില്‍ രേഖാമൂലം ഉള്ള ഉറപ്പ് വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനുവരി 11 നും 12നും ആണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. ഫ്ളാറ്റുകളുടെ ചുമരുകള്‍ പൊളിച്ചു തുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണു. പൂര്‍ണമായും പൊളിച്ച് നീക്കുമ്പോള്‍ വലിയ നാശനഷ്ടം ഉണ്ടാവും എന്ന ആശങ്കയില്‍ ആണ് സമീപവാസികള്‍.
7. ജനുവരി 11 ന് ആല്‍ഫ രണ്ട് ടവറുകള്‍, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോള്‍ഡന്‍ കായലോരം, ജയിന്‍ ഫ്ളാറ്റുകളും പൊളിക്കും. മൂന്നാം തീയതി മുതല്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങും. 1600 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ആവും പൊളിക്കാന്‍ ഉപയോഗിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘം വെള്ളി, ശനി ദിവസങ്ങളില്‍ ആയി മരടില്‍ എത്തും. അതിനിടെ, ഫ്ളാറ്റുകളില്‍ നിന്ന് നേരത്തെ പെളിച്ച് മാറ്റിയ കെട്ടിട അവശിഷ്ടങ്ങള്‍ ഇന്ന് നീക്കം ചെയ്യും.
8. പരശുറാം എക്സ്പ്രസിന് എതിരെ അട്ടിമറി ശ്രമം നടന്നതായി സംശയം. വടകര, അയനിക്കാട് മേഖലയിലെ റെയില്‍ പാളത്തിന്റെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് പാളത്തില്‍ 20 ഓളം ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകളും നിരത്തി വച്ചിരുന്നു. ശനിയാഴ്ച ട്രെയിന്‍ മംഗലാപുരത്തേക്ക് പോകുന്നതിന് ഇടയിലാണ് പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകുകയും ചെയ്തു.
9. പിന്നീട് തൊട്ടടുത്തുള്ള സ്റ്റേല്‍നില്‍ ലോക്കോപൈലറ്റ് വിവരം അറിയിക്കുക ആയിരുന്നു. കേസില്‍ വിശദമായ അന്വേഷണം വേണം എന്ന ഉദ്യോഗസ്ഥരുടെ ആവശ്യത്തില്‍ റെയില്‍വേ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളില്‍ നാടെല്ലാം മുങ്ങി നില്‍ക്കുമ്പോള്‍ ഉണ്ടായ അട്ടിമറി ശ്രമം അതീവ ഗൗരവം ഉള്ളതാണ് എന്നും അധികൃതര്‍ പറയുന്നു.
10. പൊലീസും ആയി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. നീക്കം, തെലുങ്കാന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്. ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. വൈകിട്ട് അഞ്ച് മണിക്ക് ഉള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ആണ് കോടതി ഉത്തരവ്.
11. ഈ മാസം ആറിന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുക ആണ്. നവംബര്‍ 27 ന് ആണ് ഹൈദരാബാദിലെ 27 കാരിയായ വെറ്ററിനറി ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് പിടികൂടുകയും തെളിവെടുപ്പിന് ഇടെ ഇവരെ ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുക ആയിരുന്നു.