mullappally-ramachandran

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് ആവർത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാടെന്നും, നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സി.പി.എമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിലും ഭരണകൂട ഭീകരതയുണ്ട്. യോഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായി വിജയനും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല. കോൺഗ്രസുകാരെ ജയിലിൽ അടച്ച നടപടിയിലൂടെ ബി.ജെ.പിയെ സന്തോഷിപ്പാക്കാനാണ് പിണറായി ശ്രമിച്ചത്'-മുല്ലപ്പള്ളി ആരോപിച്ചു. അതേസമയം, പിണറായി വിജയൻ നല്ല സുഹൃത്താണെന്നും, വ്യക്തിപരമായി അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നത് പ്രവർത്തകരിൽ എതിർപ്പുണ്ടാക്കുമെന്നും, രമേശ് ചെന്നിത്തലയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ലീഗ് നേതാക്കൾ ഉൾപ്പെടെ ചെന്നിത്തലയുടെ നിലപാടിനെ സ്വാഗതം ചെയ്ത് എത്തിയിരുന്നു.