jamal-khashoggi

റിയാദ്: മാദ്ധ്യമപ്രവർത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. കേസില്‍ രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന ഖഷോഗി 2018 ല്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വച്ചാണ് കൊല്ലപ്പെട്ടത്.

മൃതദേഹം എന്തുചെയ്തെന്ന് വ്യക്തമല്ല. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോൺസുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്ന് സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിംങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവര്‍ത്തിച്ചിട്ടുണ്ട്.