മുംബയ്: ഉയർന്ന നിലയിൽ നിന്ന ഉള്ളിയുടെ വില താഴേക്ക് പോകുന്നതായി റിപ്പോർട്ട്. രാജ്യത്ത് വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിപണിയിൽ ഉള്ളിക്ക് വില കുറയാൻ ആരംഭിച്ചത്. എന്നാൽ കേരളത്തിൽ ഉള്ളിയുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ പുതിയ സ്റ്റോക്കുകൾ അടുത്ത ദിവസങ്ങളിലാണ് കേരളത്തിലടക്കം എത്തുക. മുംബയിൽ നിലവിൽ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായിട്ടുണ്ട്. മൊത്ത വില 55 നും 65 നും ഇടയിലാണ്.
മുംബയ് തുറമുഖത്തിലൂടെ 790 ടൺ ഉള്ളിയാണ് കഴിഞ്ഞ ദിവസം എത്തിച്ചേർന്നത്. ഇത് 57, 60 രൂപ നിരക്കിൽ ദില്ലിയിലേക്കും ആന്ധ്രയിലേക്കും അയച്ചിട്ടുണ്ട്. എന്നാൽ, ഗതാഗത ചിലവടക്കം ചേരുമ്പോൾ കാര്യമായ വിലക്കുറവ് ഈ രണ്ട് വിപണികളിലും പ്രതീക്ഷിക്കുന്നില്ല. ഉള്ളി വില കുതിച്ചുയർന്ന സാഹചര്യത്തിൽ 42,500 ടൺ ഉള്ളിയാണ് കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഇതുകൂടാതെ 12,500 ടൺ കൂടി ഇറക്കുമതി ചെയ്തത്.എന്നാൽ, ജനുവരി അവസാനവാരമെങ്കിലും എത്താതെ ഉള്ളി വില കാര്യമായ രീതിയിൽ താഴില്ലെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന വിവരം.