vijay-rupani-

ന്യൂഡൽഹി: മുസ്ലിങ്ങൾക്ക് താമസിക്കാൻ 150 ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നും ഹിന്ദുക്കൾക്കുള്ള ഏക രാഷ്ട്രം ഇന്ത്യ മാത്രമാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിൽ സബർമതി ആശ്രമത്തിന് സമീപം പൗരത്വ ഭേദഗതി നിയമത്തെ പിന്തയ്ക്കുന്നവരുടെ റാലിയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുടേയും മൻമോഹൻസിംഗിന്റെയും ആഗ്രഹങ്ങളെ കോൺഗ്രസ് മാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1947ൽ വിഭജന സമയത്ത് പാകിസ്ഥാനിൽ 22ശതമാനം ഹിന്ദുക്കളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ ജനസംഖ്യ കേവലം മൂന്ന് ശതമാനത്തിലേക്ക് കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നത്. ക്ലേശമനുഭവിച്ച ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ് ചെയ്യേണ്ടിയിരുന്നതാണ് തങ്ങൾ ചെയ്തതെന്നും അത് ഇപ്പോൾ തങ്ങൾ ചെയ്യുമ്പോൾ കോൺഗ്രസ് എതിർക്കുകയാണന്നും രൂപാണി കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ രണ്ട് ശതമാനത്തിലേക്ക് ചുരുങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലിങ്ങൾക്ക് താമസിക്കാൻ 150 ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. ഹിന്ദുക്കൾക്ക് ഒരേയൊരു രാഷ്ട്രം മാത്രമേയുള്ളു. അത് ഇന്ത്യയാണ്. അതുകൊണ്ട് അവർ തിരിച്ചു വരാൻ ആഗ്രഹിച്ചാൽ എന്താണ് പ്രശ്നമെന്നും രൂപാണി ചോദിച്ചു.

പീഡനത്തെ തുടർന്ന് കുടിയേറി വന്നവർക്ക് പൗരത്വം നൽകാനുള്ള നടപടികൾ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ നേരത്തേ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.